തദ്ദേശ തിരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ വേണ്ടെന്ന് സിപിഎം, മത്സരിപ്പിക്കാനുളള നീക്കം പാളി
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കാരാട്ട് ഫൈസലിനോട് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു.
Recommended Video
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ് കാരാട്ട് ഫൈസല്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കാരാട്ട് ഫൈസലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. കാരാട്ട് ഫൈസലിനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി ലോക്കല്‍ കമ്മിറ്റിയില്‍ കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായി.
കുന്ദമംഗലം എംഎല്‍എയായ അഡ്വക്കേറ്റ് പിടിഎ റഹീം ആണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ നഗരസഭയിലെ ഇടത് കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊടുവളളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ ആണ് കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു നീക്കം.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരും സിപിഎമ്മും തിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കുന്നത് സംസ്ഥാനത്താകെ തിരിച്ചടിയായേക്കും എന്ന ആശങ്കയാണ് സിപിഎം നീക്കത്തിന് പിന്നില്‍. അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് കാരാട്ട് ഫൈസലിന്റെ നിലപാട്. ചുണ്ടപ്പുറം വാര്‍ഡില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇത് സംബന്ധിച്ചുളള ആലോചനകള്‍ക്കായി കാരാട്ട് ഫൈസല്‍ അനുകൂലികള്‍ കോഴിക്കോട് യോഗം ചേര്‍ന്നു.