കൊലവിളിയും വധഭീഷണിയും മുഴക്കി തോൽവിയുടെ ജാള്യം മറക്കാൻ ശ്രമം, സിപിഎമ്മിനെതിരെ കെകെ രമ
വടകര: തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിശക്തമായ മത്സരം നടന്ന ഒഞ്ചിയം അടക്കമുളള പഞ്ചായത്തുകളില്‍ ആര്‍എംപിക്ക് ഭരണം നിലനിര്‍ത്താനായി. യുഡിഎഫുമായി സഖ്യം ചേര്‍ന്നാണ് ആര്‍എംപി ഇക്കുറി മത്സരിച്ചത്. ഒഞ്ചിയത്തടക്കം ഭരണം നിലനിര്‍ത്തിയത് കൂടാതെ ഏറാമല പഞ്ചായത്തില്‍ ആര്‍എംപി ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
കൊലവിളിയും വധഭീഷണിയും മുഴക്കിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യം മറക്കാൻ നോക്കുകയാണ് സിപിഎം എന്ന് ആർഎംപി നേതാവ് കെകെ രമ ആരോപിച്ചു. ആർഎംപി സ്ഥാനാർത്ഥിയായ മിനികയ്ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായതായും കെകെ രമ ആരോപിച്ചു.
ആർഎംപിഐ വിജയം
കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ നേട്ടങ്ങളുമായാണ് ആർഎംപിഐ നിലയുറപ്പിക്കുന്നത്. വളർന്നു വരുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ജനാധിപത്യപരമായ പൊതുപ്രവർത്തന സംസ്കാരത്തിനും വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ്ആർഎംപിഐ . ഒഞ്ചിയം , ഏറാമല, അഴിയൂർ പഞ്ചായത്തുകളിൽ ആർഎംപിഐ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയമുന്നണി അധികാരത്തിലേറുകയാണ്. തൃശൂർ ജില്ലയിലെ തളിക്കുളം ഗ്രാമപഞ്ചായത്തിൽ തനിച്ചു മത്സരിച്ച ആർഎംപിഐ രണ്ട് സീറ്റുകളിൽ വിജയിച്ചു. കുന്ദംകുളം നഗരസഭാ തെരെഞ്ഞെടുപ്പിലും തനിച്ചു മത്സരിച്ച ആർഎംപിഐ മൂന്നു സീറ്റുകളിൽ വിജയിച്ചു.
വിജയം കൂടുതൽ കരുത്തു പകരും
എടുത്തു പറയേണ്ട മറ്റൊരു വിജയമാണ് മാവൂരിലെ സ. ടി. രഞ്ജിത്തിന്റേത്. മാവൂരിലെ സഹകരണ മേഖലയിലെ നേതൃ നിലപാടുകളിൽ പ്രതിഷേധിച്ച നിരവധി സിപിഎം പ്രവർത്തകരുടെ പിന്തുണയോടെയാണ് സ: രഞ്ജിത്ത് വിജയത്തിലെത്തിയത്. മാവൂരിലെ ആർഎംപിഐ ക്ക് ഈ വിജയം കൂടുതൽ കരുത്തു പകരും. ജയ/പരാജയങ്ങൾക്കപ്പുറത്ത് ആർഎംപിഐ ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറയിൽ സ. ഷുഹൈബ് ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചത്.
ഭരണകൂട ഭീകരതയ്ക്കെതിരെ
ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന, ഉത്തരേന്ത്യയിലെ സംഘപരിവാർ ഭരണകൂടങ്ങൾ നാണിച്ചു പോവുന്ന വിധം മാവോവാദി രാഷ്ട്രീയ പ്രവർത്തകരെ പരമ്പരയായി വെടിവെച്ചു കൊന്ന പിണറായി വിജയൻ്റെ ഭരണകൂട ഭീകരതയ്ക്കെതിരായ സ്ഥാനാർത്ഥിത്വമായിരുന്നു അത്. ഏറ്റവും അർത്ഥവത്തായി ഈ രാഷ്ട്രീയ വിഷയം ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിൽ ആർഎംപിഐ അഭിമാനിക്കുന്നു. വടകര നഗരസഭ , മണിയൂർ ബ്ലോക്ക് പഞ്ചായത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, മണ്ണാർക്കാട് നഗരസഭ തുടങ്ങി നിരവധി തദ്ദേശ ഭരണ മണ്ഡലങ്ങളിൽ ആർഎംപിഐ ശ്രദ്ധേയ സാന്നിദ്ധ്യമായി.
ശരിയായ രാഷ്ട്രീയ തീരുമാനം
രൂപീകരണ കാലം തൊട്ട് ആർഎംപിഐയിൽ അണിനിരന്ന മനുഷ്യരെ ശാരീരീകമായി ആക്രമിച്ചില്ലാതാക്കാനുള്ള ശ്രമമാണ് ഒഞ്ചിയം മേഖലയിലാകെ CPM നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് എല്ലാവർക്കുമറിയാം. സ്വസ്ഥവും സമാധാനപൂർണ്ണവുമായ വ്യക്തിജീവിതവും പൊതുജീവിതവുമാഗ്രഹിക്കുന്ന ഇവിടുത്തെ സാധാരണ മനുഷ്യർ സിപിഎമ്മിൻ്റെ വിജയം ആഗ്രഹിക്കുകയില്ല. അതിൻ്റെ ഫലമാണ് ജനകീയ മുന്നണിയുടെ ഉദയവും ഉജ്ജ്വല വിജയവും. അത് എത്ര ശരിയായ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള അനുഭവങ്ങളും തെളിയിക്കുന്നു.
"ഓർമ്മയില്ലേ മെയ് നാല് "
ഏറാമല പഞ്ചായത്തിൽ തുരുത്തിമുക്ക് വാർഡിൽ വിജയിച്ച ആർഎംപിഐ സാരഥി സ: മിനികയ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായി. അവരുടെ സാരി വലിച്ചു കീറി. "ഓർമ്മയില്ലേ മെയ് നാല് " എന്ന് വിളിച്ചു പറഞ്ഞ് കൊലവിളിയും വധഭീഷണിയും മുഴക്കിയാണ് പരാജയത്തിൻ്റെ ജാള്യം മറക്കാൻ നോക്കുകയാണ് സിപിഎം. മെയ് 4 ൻ്റെ രക്തസാക്ഷി സ്മരണകൾ ഈ നാടിൻ്റെ ചോരയിലിരമ്പുന്നുണ്ട്. ആ ഓർമ്മകളാണ് ഇക്കാലമത്രയും ഞങ്ങളെ മുന്നോട്ട് തന്നെ നയിക്കുന്നത്. നിങ്ങളുടെ ഒരു പ്രകോപനത്തിനും വഴങ്ങാതെ പൊരുതി നിൽക്കാനുള്ള ഞങ്ങളുടെ ഊർജ്ജവും അതാണ്. ഏത് കുടിലതകളെയും അതിജീവിച്ച് ഞങ്ങൾ പൊരുതിക്കയറുക തന്നെ ചെയ്യും.
ആശങ്കാകരമായ ചില പ്രവണതകൾ
ആശങ്കാകരമായ ചില പ്രവണതകൾ ഈ തെരെഞ്ഞെടുപ്പ് ഫലങ്ങളിലുള്ളത് കാണാതിരുന്നു കൂടാ. സംഘപരിവാർ രാഷ്ട്രീയത്തിന് ലഭിക്കുന്ന ക്രമാനുഗതമായി ലഭിക്കുന്ന സ്വീകാര്യതയും മേൽക്കയ്യും എന്തുകൊണ്ടെന്ന് പഠിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യ ശക്തികൾ ദുർബലപ്പെടുന്നതിൻ്റെ കൂടി ഭാഗമാണിത്. പാലക്കാട് നഗരസഭാ മന്ദിരത്തിൽ ശ്രീരാമൻ്റെ ബാനർ ഉയർത്തിയ ബിജെപി പ്രവർത്തകർ ഭരണ സിരാകേന്ദ്രങ്ങളുടെ മതേതരപാരമ്പര്യം അട്ടിമറിക്കുമെന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നത്. ഇതിലടങ്ങിയ ഭരണഘടനാപരമായ ചട്ടലംഘനം മുൻനിർത്തി ആർഎംപിഐയുടെയും ജനകീയ മുന്നണിയുടെയും സ്ഥാനാർത്ഥികളെയും അവർക്ക് വേണ്ടി ചിട്ടയായ സംഘടനപ്രവർത്തനം നടത്തിയ സഖാക്കളെയും പ്രബുദ്ധ വോട്ടർമാരെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു''.