കോഴിക്കോട്ട് രാഘവനു മൂന്നാമങ്കം; നേരത്തെ തോല്‍പ്പിച്ചത് പ്രമുഖരെ, ലോക്‌സഭയിലേക്കുള്ള കന്നി അങ്കത്തിൽ അട്ടിമറി ജയം!
കോഴിക്കോട്: ഇതു മൂന്നാം തവണയാണ് എംകെ രാഘവന്‍ കോഴിക്കോട്ടുനിന്ന് യുഡിഎഫിനു വേണ്ടി കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുതേടുന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന എം കെ രാഘവന്‍ ലോക്‌സഭയിലേക്കുള്ള കന്നി അങ്കത്തിലാണ് 2009 ല്‍ കോഴിക്കോടു നിന്ന് അട്ടിമറി വിജയം നേടിയത്.
വിദേശകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം, സില്‍ക്ക് ബോര്‍ഡ് അംഗം, എഫ് സി ഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതിയില്‍ അംഗമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിനായ് നേടിയെടുത്ത സുപ്രധാന പദ്ധതികള്‍ക്ക് അനുമതി ലഭ്യമാകാന്‍ ഇടയായത് ഈ കമ്മറ്റി തീരുമാനങ്ങളാണ്.

പയ്യന്നൂരില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. അറിയപ്പെടുന്ന സഹകാരിയും സംഘാടകനുമാണ് എം കെ രാഘവന്‍. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിത്വത്തില്‍ നിന്ന് പടിപടിയായാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത്.
ഡി സി സി സെക്രട്ടറിയായും കെ പി സി സി ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണയായി 12 വര്‍ഷത്തോളം കെ പി സി സി ജനറല്‍ സെക്രട്ടറിയായി, കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുമ്പോളാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചത്. 2009ലെ 838 വോട്ടിന്റെ ഭൂരിപക്ഷത്തില്‍നിന്ന് 16883ത്തില്‍ എത്തി എന്നതാണ് അദ്ദേഹത്തിന്റെ നേട്ടം.
സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ എയ്ഡഡ് കോളജായ മാടായി സഹകരണ കോളജ് ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ സ്ഥാപിച്ച് സഹകരണ രംഗത്ത് ശ്രദ്ധേയനായി. സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ച് പ്രാഗല്ഭ്യം തെളിയിച്ചു. വീക്ഷണം മുന്‍ ഡയറക്ടറും ജനശ്രീ സുസ്ഥിര വികസന മിഷന്‍ സ്ഥാപകരില്‍ ഒരാളുമാണ്.
2009 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ നിലവിലെ ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തി ആദ്യ ജയം. രണ്ടാം തവണ നിലവിലെ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരാജയപ്പെടുത്തി. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: എം കെ ഉഷ (ഫെഡറല്‍ ബാങ്ക്, കോഴിക്കോട്), മക്കള്‍: അശ്വതി രാഘവന്‍ (ഡെപ്യുട്ടി മാനേജര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കര്‍ണ്ണാടക), അര്‍ജുന്‍ രാഘവന്‍ (ഹൈക്കോടതി അഭിഭാഷകന്‍). കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം അശോകയില്‍ താമസിക്കുന്നു.












Click it and Unblock the Notifications