വടകര സീറ്റ് കിട്ടാത്തതിൽ എൽജെഡിയിൽ നിരാശ.. അർഹിക്കുന്നത് തരാമെന്ന് സിപിഎമ്മിന്റെ ഉറപ്പ്....
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തിൽ അതൃപ്തിയുണ്ടെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഭാവിയിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു അർഹമായ പ്രാതിനിധ്യം നൽകാമെന്ന് മുന്നണിക്കു നേതൃത്വം നൽകുന്ന സിപിഎം ഉറപ്പു നൽകിയിട്ടുണ്ടെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ യോഗത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടുകളിലേക്കു കടക്കാതെ ഇടതുവിജയത്തിനായി രംഗത്തിറങ്ങാൻ എൽജെഡി യോഗം തീരുമാനിച്ചത്.
സിപിഎമ്മിന്റെ വിപി സാനുവിനൊപ്പമെന്ന് ജസ്ല മാടശ്ശേരി, ചാടി വീണ് ആക്രമിച്ച് കുഞ്ഞാലിക്കുട്ടി ആരാധകർ!
ഇത്തവണ സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധം എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്. സീറ്റ് വിഷയത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയതു സ്വാഭാവികമായ പ്രതികരണം മാത്രമാണ്. അത്തരം പ്രതിഷേധം പല കോണുകളിലുമുണ്ടെന്നും ശ്രേയാസ്‌കുമാർ പറഞ്ഞു. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കും. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധം സ്വാഭാവികമായും പാർട്ടിക്കുള്ളിലുണ്ടായിരുന്നു. ഇക്കാര്യം ഉഭയകക്ഷി ചർച്ചയിൽ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് സിപിഎമ്മും സിപിഐയും മാത്രം മത്സരിക്കേണ്ടി വന്നത്. എങ്ങനെ മുന്നണിയെ വിജയിപ്പിക്കാമെന്നതാണ് രാഷ്ട്രീയമായി ഇപ്പോൾ പാർട്ടി കാണുന്നത്. ഭരണമാറ്റത്തിനു ഇടതുപക്ഷത്തിന്റെ സാന്നിധ്യം ആവശ്യമാണെന്നും ശ്രേയാംസ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്, ദേശീയ സെക്രട്ടറി വർഗീസ് ജോർജ്, കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി എൽജെഡിയിൽ ഭിന്നതയും പ്രതിഷേധവും ഉടലെടുത്തിരുന്നു. പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. എൽഡിഎഫിനെയും പാർട്ടി നേതൃത്വത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് പൊട്ടിത്തെറിക്കു കാരണമായിരുന്നു. വടകര സീറ്റ് നേടിയെടുക്കാനാകാത്തതു നേതൃത്വത്തിൽ കഴിവുകേടാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. താഴേക്കിടയിലുള്ള പ്രവർത്തകരുടെ വികാരമാണ് പലരും ജില്ലാ കമ്മിറ്റിയിൽ പ്രകടിപ്പിച്ചതെന്നും ഇതു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പറയുക മാത്രമാണ് ചെയ്തതെന്നും മനയത്ത് ചന്ദ്രൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചതായാണ് വിവരം.