തന്ത്രങ്ങള്‍ പാളി ലോക് താന്ത്രിക് ജനത: എല്‍ഡിഎഫിനൊപ്പം നിന്ന് രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍!!
കോഴിക്കോട്: വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതോടെ അനിശ്ചിതത്വത്തിലായത് എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളിന്റെ (എല്‍ജെഡി) രാഷ്ട്രീയ ഭാവി. വടകരയില്‍ ഇടതുമുന്നണി വിജയിക്കുന്ന പക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് എല്‍ജെഡിക്കു നല്‍കുന്നതു പരിഗണിക്കാമെന്നായിരുന്നു എല്‍ഡിഎഫിലെ ധാരണ. മണ്ഡലത്തില്‍ നിര്‍ണായകമാണെന്നു തെളിയിക്കാന്‍ പി ജയരാജനു വേണ്ടി എല്‍ജെഡി പ്രചാരണത്തില്‍ സജീവമായിരുന്നുവെങ്കിലും വിജയം കാണാനായില്ല. കോഴിക്കോട് മണ്ഡലത്തിലും കരുത്തറിയിക്കാനുള്ള നീക്കങ്ങള്‍ എല്‍ജെഡി നടത്തിയിരുന്നെങ്കിലും യുഡിഎഫിന്റെ മികച്ച വിജയത്തോടെ അതും പാഴായി.
പ്രിയങ്കാ ഗാന്ധി റാലി നടത്തിയ 31ൽ 30 സീറ്റിലും കോൺഗ്രസ് തോറ്റു.. ജയിച്ചത് സോണിയാ ഗാന്ധി മാത്രം!!
പത്തുവര്‍ഷം മുമ്പ് സോഷ്യലിസ്റ്റ് ജനതയായിരുന്നപ്പോള്‍ ഇടതുമുന്നണി വിട്ടതോടെയാണ് എല്‍ഡിഎഫിനു വടകര നഷ്ടമായത്. യുഡിഎഫ് വിജയത്തില്‍ പങ്കുവഹിച്ചത് തങ്ങളുടെ വോട്ടാണെന്നാണ് ദളിന്റെ വാദം. മണ്ഡലത്തില്‍ എഴുപതിനായിരത്തിനു മുകളില്‍ വോട്ടുണ്ടെന്നാണ് എല്‍ജെഡി അനൗദ്യോഗികമായി അവകാശപ്പെടുന്നത്. അതിനാല്‍ ഇവര്‍ ഒപ്പമുണ്ടെങ്കില്‍ വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിയായിരുന്നു ഇടതുമുന്നണിയും. ഇതുകൂടി പരിഗണിച്ചാണ് വീരന്റെയും കൂട്ടരുടെയും തിരിച്ചുവരവിന് ഇടതുമുന്നണി സ്വാഗതമോതിയത്.
ഇത്തവണത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ വടകര ലോക്‌സഭാ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് എല്‍ജെഡി മുന്നോട്ടുവച്ചത്. എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. സിപിഐ ഒഴികെ മറ്റുഘടകകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കിയിട്ടില്ലെന്നതും ചൂണ്ടിക്കാട്ടി. പ്രതിഷേധം കടുപ്പിച്ച് ഒരു ഘട്ടത്തില്‍ വിമതസ്ഥാനാര്‍ഥിയെക്കുറിച്ചു പോലും ആലോചന നടത്തിയ എല്‍ജെഡിയെ അടുത്ത തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് നേതൃത്വം അനുനയിപ്പിച്ചത്.
എന്നാലിപ്പോള്‍ പി ജയരാജന്റെ പരാജയം ഘടകകക്ഷികളുടെ വീഴ്ചകൂടിയാണെന്ന വിലയിരുത്തലിലാണ് ഇടതു നേതൃത്വം. ശക്തിക്ഷയം തിരിച്ചറിഞ്ഞ് ജനതാദള്‍ (എസ്) ല്‍ ലയിക്കണമെന്ന വാദം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമാക്കാനിടയുണ്ട്. നേരത്തേ ഇത്തരമൊരു നിര്‍ദേശം സിപിഎം തന്നെ മുന്നോട്ടുവച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സമ്മര്‍ദം സിപിഎം ശക്തമാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.