ലോകനാർകാവില്‍ എത്തുന്നവർക്ക് ഇനി താമസിക്കാന്‍ വേറെ ഇടം നോക്കണ്ട: ടൂറിസ്റ്റ് റസ്റ്റ് ഹൗസ് തയ്യാർ
കോഴിക്കോട്: സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വടകര മേമുണ്ട ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം ഒക്ടോബർ 15ന് വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽഎ അധ്യക്ഷത വഹിക്കും.
വടക്കേ മലബാറിന്റെ തീർഥാടന ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള ലോകനാർക്കാവ് ക്ഷേത്രത്തിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസിന്റെയും കളരി പരിശീലന കേന്ദ്രത്തിന്റെയും പ്രവൃത്തിയാണ് പൂർത്തിയായത്. ലോകനാർകാവിലെത്തുന്ന തീർഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, ശീതീകരിച്ച മുറികൾ, ഡോർമിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയാണുള്ളത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.

ലോകനാർകാവിന്റെ പേരും പെരുമയും കേട്ടറിഞ്ഞ് എത്തുന്നവർക്ക് സൗകര്യങ്ങളുടെ അഭാവം പ്രശ്‌നമായിരുന്നു. 2010ൽ അന്നത്തെ ടൂറിസം, ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തിയതോടെയാണ് ലോകനാർകാവിലെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇവിടെ മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കിപ്പണിയിൽ തുടങ്ങിയ പ്രവൃത്തികളുടെ നടപടികളും പുരോഗമിക്കുകയാണ്.
വടക്കാന്‍പാട്ടുകളിലൂടെ പ്രശസ്തമായ ക്ഷേത്രമാണ് ലോകനാർകാവ്. എല്ലാ ദിവസവും ഒതേനൻ കാവിലമ്മാ എന്ന് വിളിക്കുന്ന ദുർഗയെ തൊഴാറുണ്ടായിരുന്നു എന്നാണ് ഐതീഹ്യം. കളരിപയറ്റിന്റെ അരങ്ങേറ്റ സമയത്ത് ആളുകൾ ഇവിടെ എത്തി തൊഴുന്നത് പതിവാണ്.
ദുര്‍ഗാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ലോകമലയാർ കാവിന്റെ ചുരുക്കരൂപമാണ് ലോകനാർക്കാവ്. മല, ആറ്, കാവ് എന്നിവ കൊണ്ട് നിർമ്മിച്ച ലോകം എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആയിരത്തിൽ അധികം വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications