പ്രണയിച്ച് വിവാഹം കഴിച്ചു; വരന് നേരെ പട്ടാപ്പകല്‍ വടിവാള്‍ ആക്രമണവുമായി വധുവിന്റെ അമ്മാവന്മാര്
കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാര്‍ക്കെതിരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് വരനെതിരെ ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പടേയുള്ള ആയുധങ്ങളുമായിട്ടായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആക്രമത്തില്‍ വരന് പരിക്കേല്‍ക്കുകയും കാറിന്റെ ചില്ല തകരുകയും ചെയ്തിട്ടുമുണ്ട്.
കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിസ്റ്റര്‍ വിവാമായിരുന്നു നടത്തിയത്. പിന്നീട് ഒത്തുതീര്‍പ്പിനൊടുവില്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പിന്നിട് വീട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നിക്കാഹിനായി വരന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടിവാളമായി എത്തിയ സംഘം ആക്രമിച്ചത്.
Recommended Video
പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവരാണ് വീട്ടിൽ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ചത്. നാട്ടുകാരും ബന്ധുക്കളും നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ആക്രമണം തടഞ്ഞതോടെയാണ് വലിയ പരിക്കുകള്‍ ഇല്ലാതെ യുവാവിനേയും സുഹൃത്തുക്കളേയും രക്ഷിക്കാന്‍ സാധിച്ചതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെത്തന്നെയാണ് ഇവർ കാർ തടഞ്ഞുനിർത്തി ആക്രമിക്കുന്നതെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ് ഡോ ശ്രീനിവാസ് വ്യക്തമാക്കി.