കോഴിക്കോടും ഭാഗ്യം യുഡിഎഫിനെ തുണച്ചു; നറുക്കെടുപ്പില്‍ മൂന്നില്‍ രണ്ട് പഞ്ചായത്തും സ്വന്തമാക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലും നറുക്കെടുപ്പിലെ ഭാഗ്യം യുഡിഎഫിനെ തുണച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതോടെ നറുക്കെടുപ്പിലേക്ക് നീങ്ങിയ മൂന്നില്‍ രണ്ട് പഞ്ചായത്തിലും ഭരണം പിടിക്കാന്‍ യുഡിഎഫിന് സാധിച്ചു. കായക്കൊടി, അഴിയൂര്‍, ഉണ്ണിക്കുളം പഞ്ചായത്തുകളിലാണ് കോഴിക്കോട് ജില്ലയില്‍ നറുക്കെടുപ്പ് നടന്നത്. ഇതില്‍ അഴിയൂരും ഉണ്ണിക്കുളവും യുഡിഎഫിനെ തുണച്ചപ്പോള്‍ കായക്കൊടി എല്‍ഡിഎഫിനൊപ്പം നിന്നു.
യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് എട്ടും സീറ്റുണ്ടായിരുന്ന കായക്കൊടിയില്‍ ലീഗ് വിമതന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. നറുക്കെടുപ്പില്‍ ഇടതുമുന്നണിയിലെ ഷിജിൽ പഞ്ചായത്ത് പ്രസിഡന്‍റായി. ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകളുണ്ടായിരുന്ന ഉണ്ണിക്കുളത്ത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിലെ ഭാഗ്യം ഇത്തവണയും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ അധികാരം തിരികെ പിടിക്കാമെന്ന എല്‍ഡിഎഫ് മോഹം പൂവണിഞ്ഞില്ല.

എസ് ഡി പി ഐക്ക് രണ്ട് സീറ്റുകള്‍ ലഭിച്ച അഴിയൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിന്‍റ് സ്ഥാനം യുഡിഎഫ്-ആര്‍എംപി നയിക്കുന്ന ജനകീയ മുന്നണിക്ക് ലഭിക്കുകയായിരുന്നു. ചുങ്കം സൗത്തില്‍നിന്നു വിജയിച്ച ജനകീയ മുന്നണി സ്ഥാനാര്‍ഥി ആയിഷ ഉമ്മര്‍ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ ആറ് സീറ്റ് വീതം യുഡിഎഫിനും എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിക്കും അഞ്ച് സീറ്റ് മറ്റുള്ളവര്‍ക്കുമായിരുന്നു ലഭിച്ചത്.
രണ്ട് സീറ്റ് ലഭിച്ച എസ്ഡിപിഐയുടേയും, ഒരു സ്വതന്ത്രന്റേയും പിന്തുണ എല്‍ഡിഫിന് ലഭിച്ചിരുന്നുവെങ്കിലും ഒരു ഇടത് അംഗത്തിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എത്താന്‍ കഴിയാതെ വന്നതോടെ സീറ്റ് നില എട്ടായി. യുഡിഎഫിന് ആര്‍എംപിയുടെ കൂടെ പിന്തുണ ലഭിച്ചതോടെ അവര്‍ക്കും എട്ട് സീറ്റ് ലഭിച്ചും. തുടര്‍ന്ന് നറുക്കെടുപ്പ് നടക്കുകയും അധികാരം യുഡിഎഫിന് ലഭിക്കുകയുമായിരുന്നു. 2010 ലും 2015 ല്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചിരുന്നെങ്കിലും എല്‍ജെഡി ഇടതുപക്ഷത്തെത്തിയതോടെ ഭരണം വീണ്ടും ഇടതുപക്ഷത്ത് എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യുഡിഎഫ് തിരികെ പിടിച്ചിരിക്കുന്നത്.












Click it and Unblock the Notifications