ഒളികാമറ വിവാദം: എം.കെ. രാഘവന്റെ മൊഴി രേഖപ്പെടുത്തി, സംഭാഷണം എഡിറ്റ് ചെയ്ത് ചേർത്തതെന്ന് എംപി
കോഴിക്കോട്: ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ എംപിയുടെ മൊഴി രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പോലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. ചാനൽ പുറത്തുവിട്ട വീഡിയോയിലെ സംഭാഷണം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന ആരോപണം പോലീസിന് നൽകിയ മൊഴിയിൽ എംപി ആവർത്തിച്ചു. മാധ്യമപ്രവർത്തകരെന്ന് പരിചയപ്പെടുത്തിയാണ് സംഘം തെരഞ്ഞെടുപ്പു ചെലവുകളെക്കുറിച്ച് ചോദിച്ചതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...
എസിപി പി. വാഹിദ്, ഡിസിപി ജമാലുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. വീഡിയോ എഡിറ്റിംഗ് നടത്തി കൃത്രിമമായി നിർമിച്ചതാണെന്നും ഇതിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എം.കെ. രാഘവൻ തെരഞ്ഞെടുപ്പു കമ്മീഷനും സിറ്റി പോലീസിനും പരാതി നൽകിയിരുന്നു. ടിവി9 ചാനൽ പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തിൽ രാഘവനെതിരേ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട സിപിഎമ്മും തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയിരുന്നു. വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ സ്ഥാനാർഥിയെ അയോഗ്യനാക്കണമെന്നും എംപിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.
ഈ രണ്ടു പരാതികളിലെയും പ്രാഥമിക നടപടിയെന്ന നിലയിലാണ് എംപിയുടെ മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മും രാഘവനും ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരുമെന്ന് എ.സി.പി വാഹിദ് പറഞ്ഞു. ദൃശ്യങ്ങൾ പുറത്തുവിട്ട ടിവി9 ചാനൽ മേധാവിയുടേയും റിപ്പോർട്ടമാരുടേയും മൊഴി രേഖപ്പെടുത്തും. യഥാർത്ഥ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കുമെന്നും മൊഴി നൽകിയ ശേഷം എം.കെ. രാഘവൻ പ്രതികരിച്ചു.