മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു, മരണം കരള്‍ രോഗത്തെ തുടര്‍ന്ന്
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗവും മാധ്യമം ന്യൂസ് എഡിറ്ററുമായ എന്‍ രാജേഷ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. നാല് ദിവസമായി അദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്നു. 56 വയസ്സായിരുന്നു. കോഴിക്കോട് തൊണ്ടയാട് സ്വദേശിയാണ്.
മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡണ്ട് ആയ എന്‍ രാജേഷ് രണ്ട് തവണ കോഴിക്കോട് പ്രസ് ക്ലബ്ബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കൗമുദിയില്‍ ആണ് എന്‍ രാജേഷ് പത്രപ്രവര്‍ത്തക ജീവിതത്തിന് തുടക്കം കുറിച്ചത്. മികച്ച സ്‌പോര്‍ട്‌സ് ലേഖകനായിരുന്നു. 1988ലാണ് എന്‍ രാജേഷ് മാധ്യമത്തില്‍ എത്തിയത്.

നിരവധി പുരസ്‌കാരങ്ങള്‍ എന്‍ രാജേഷിനെ തേടി എത്തിയിട്ടുണ്ട്. 1992ല്‍ മികച്ച സ്‌പോര്‍ട് ലേഖകനുളള കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌ക്കാരം, 1994ല്‍ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് പുരസ്‌ക്കാരം, മികച്ച പത്രരൂപകല്‍പ്പനയ്ക്കുളള സ്വദേശാഭിമാനി പുരസ്‌ക്കാരം അടക്കമുളള അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
പരേതരായ റിട്ടയേഡ് സബ് രജിസ്ട്രാര്‍ എന്‍ ഗോപിനാഥിന്റെയും റിട്ടയേഡ് അധ്യാപിക എം കുമുദബായിയുടേയും മകനാണ്. പരേതയായ ശ്രീകലയാണ് ഭാര്യ. ഹരികൃഷ്ണനാണ് മകന്‍. ഉച്ചയ്ക്ക് 2.30 മുതല്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ട് 6 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ചാണ് സംസ്‌ക്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ എന്നിവർ എൻ രാജേഷിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.












Click it and Unblock the Notifications