പോലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പത്ത് മോഷണം; പണി പതിനെട്ടും നോക്കിയിട്ടും കയ്യോടെ പൊക്കി പോലീസ്
കോഴിക്കോട്: കഴിഞ്ഞ ജനുവരി 24 ന് താമരശ്ശേരി ടൗണിലെ റന ഗോൾഡ് ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. പൂനൂർ പാലം തലക്കൽ നവാഫ് ( 27) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഇയാൾ താമസിക്കുന്ന താമരശ്ശേരി പള്ളിപ്പുറം വാടക ക്വാർട്ടേഴ്സിൽ നിന്നും കോഴിക്കോട് റൂറൽ എസ് പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയുള്ള ജ്വല്ലറിയുടെ ചുമർ തുരന്ന് ഉള്ളിൽ കയറിയ കവർച്ചാ സംഘം സി സി ടി വി സ്പ്രേ പെയ്ന്റ് അടിച്ച് മറച്ച ശേഷം ലോക്കർ മുറിച്ച് 45 പവനോളം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

നാല് മണിക്കൂറോളം ജ്വല്ലറിക്കുള്ളിൽ ചെലവഴിച്ചാണ് പ്രതികൾ മ കവർച്ച ചെയ്തത്. താമരശ്ശേരി മുതൽ കോഴിക്കോട്, കൊണ്ടോട്ടി വരെ നൂറോളം സി സി ടി വി ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും ആദ്യം പ്രതികളെക്കുറിച്ച് സൂചന കിട്ടിയില്ല.
തുടർന്ന് താമരശ്ശേരിയിൽ തന്നെയുള്ള മുൻ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നവാഫിന്റെ കുടുംബം താമരശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്നതായി പോലിസിന് വിവരം കിട്ടിയത്. വാടകയ്ക്ക് താമസിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ പ്രതി പെട്ടെന്ന് വീടൊഴിഞ്ഞതായി പോലീസ് മനസിലാക്കി. നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തും സഗോദരന്മാരും ഉമ്മയും താമരശ്ശേരി ടൗണിലും ഉള്ള ക്വാർട്ടേഴ്സിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇയാളും സഹോദരൻ നിസാറും മറ്റൊരു സുഹൃത്തും ചേർന്നാണ് കവർച്ച നടത്തിയത്. ഡിസംബർ 28 ന് രാത്രി ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗം ചുമർ തുരന്ന് ഉള്ളിൽ കയറിയിരുന്ന. ലോക്കർ തുറക്കാൻ കഴിയാത്തത് കൊണ്ട് 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്.
റന ഗോൾഡിൽ നിന്ന് കവർച്ച ചെയ്ത 157 ഗ്രാമോളം സ്വർണം പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. 2020ൽ താമരശ്ശേരിയിലെ ഒരു കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷിച്ചതിനു നവാഫ് ഒരു മാസം ജയിലിൽ കിടന്നിരുന്നു.












Click it and Unblock the Notifications