പോലീസ് ചമഞ്ഞ് ബൈക്ക്‌യാത്രികന്റെ 7.76ലക്ഷം രൂപ തട്ടിയവർ അറസ്റ്റിൽ
കോഴിക്കോട്: പോലീസ് ചമഞ്ഞെത്തി ബൈക്ക് യാത്രികനിൽ നിന്നു 7.76 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി. നരിനടയിൽ താമസിക്കുന്ന ആവള സ്വദേശി പൂളമണ്ണിൽ അബ്ദുള്ള (55), മരുതേരി മേഞ്ഞാണ്യം പരപ്പൂർ മീത്തൽ നാഫൽ (33) എന്നിവരെയാണ് കുറ്റിയാടി ഇൻസ്‌പെക്ടർ എൻ. സുനിൽകുമാർ, എസ്‌ഐ വി.എം. ജയൻ എന്നിവരുടെ നേൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതികളെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ ഏജന്റ് കായക്കൊടി ചങ്ങരംകുളത്തെ കുറ്റിയിൽ നാമത്ത്കണ്ടി അനൂപിനെ തടഞ്ഞുനിർത്തിയാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞ 22നു കാക്കുനിയിലായിരുന്നു സംഭവം. ഫോർ രജിസ്‌ട്രേഷൻ കാറിലെത്തിയായിരുന്നു തട്ടിപ്പ്. വടകരയിലെ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുകയായിരുന്നു പണം. പോലീസാണെന്നും പണം പിടിച്ചെടുക്കുകയാണെന്നും അറിയിച്ചു. അനൂപിനെ കാറിൽ കയറ്റിയ ശേഷം മറ്റൊരാൾ അനൂപിന്റെ ബൈക്കിൽ കാറിനെ പിന്തുടർന്നു.

പള്ളിമുക്ക് എന്ന സ്ഥലത്തെത്തിയപ്പോൾ അനൂപിനെ ഇറക്കിയശേഷം പണവുമായി കടന്നുകളഞ്ഞു. കൂരാച്ചുണ്ട് സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്ത് ഫോർ രജിസ്‌ട്രേഷൻ സ്റ്റിക്കർ പതിച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. എഎസ്‌ഐ കെ.കെ. കുഞ്ഞമ്മദ്, സീനിയർ സിപിഒ കെ.വി. അഷ്‌റഫ്, സിപിഒമാരായ റിയാസ്, പ്രവീഷ്, ഇ.വി. ബിജു, അംഗജൻ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications