ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ; ഉപഭോക്താക്കളില്‍ വിദ്യാര്‍ഥികളും
കോഴിക്കോട്: ജില്ലയിൽ പല പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റു ചെയ്തതായി പോലീസ്. നടുവട്ടം തോണിച്ചിറ സ്വദേശി കമ്മണ്ടേരി പ്രഭാകരൻ (56 ) ആണ് പിടിയിലായത്. നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കാവ് എസ്.ഐ നിധീഷിന്റെ നേതൃത്വത്തിലുളള പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ആന്റി നാർകോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. 1.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.
ഞായറാഴ്ച വൈകീട്ട് പതിവ് പട്രോളിങ്ങിനിടെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ട പ്രഭാകരനെ തടഞ്ഞുനിർത്തി കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവർ പരിശോധിക്കുകയായിരുന്നു. ബേപ്പൂർ, മാറാട്, നടുവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രഭാകരനെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നും മറ്റും കഞ്ചാവ് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി തനിച്ചു താമസിക്കുന്ന വീട്ടിൽ ഒളിപ്പിച്ചുവെച്ച ശേഷം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
നടക്കാവ് എസ്.ഐ നിധീഷ് ടി.എം,സീനിയർ സി.പി.ഒ ശശികുമാർ പി.കെ, സി.പി.ഒ ബാബു.ടി.കെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബ്ദുൾ മുനീർ, രാജീവ് കെ, നവീൻ എൻ, ജോമോൻ കെ.എ, സുമേഷ് എ.വി, ജിനേഷ് എം, സോജി പി, രതീഷ് കെ, രജിത്ത് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications