കോഴിക്കോട്ട് പർദ്ദ ധരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ; കക്കോടി കോട്ടുപ്പാടം സ്വദേശി രാജേഷ് കുടുങ്ങിയത് ഇങ്ങനെ...
കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കക്കോടി കോട്ടുപ്പാടം സ്വദേശി രാജേഷ് (31) പൊലീസ് പിടിയിലായി. ഭവനഭേദനത്തിനുള്ള ആയുധങ്ങളുമായി കാരപ്പറമ്പിൽ വച്ച് വാഹനപരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റെന്ന് നടക്കാവ് പൊലീസ്. ആൾതാമസമുള്ള വീടുകളിൽ ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ശരീരത്തിൽ നിന്നുപോലും ആഭരണങ്ങൾ മോഷ്ടിക്കുന്നതിൽ വിരുതനായിരുന്നു രാജേഷ്. രാജേഷിനെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാറിന്റെ നിർദേശപ്രകാരം നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിൻെറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്.
പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!
കുന്ദമംഗലം ചേരിഞ്ചാൽ റോഡിലെ പടിയത്ത് സുനീർ എന്നയാളുടെ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന കുട്ടിയുടെയും അമ്മയുടെയും ആഭരണങ്ങൾ ഊരി എടുത്തതും കുരുവട്ടൂർ മച്ചക്കുളത്തെ തയ്യത്ത് മീത്തൽ അഹമ്മദ് കോയ എന്നയാളുടെ വീട്ടിൽ കയറി ഒരുലക്ഷം രൂപയുടെ വിദേശ കറൻസികൾ മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ചേവായൂരിൽ വെച്ച് നൈറ്റിധരിച്ച് മോഷണത്തിനായി എത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കുറച്ചു മാസങ്ങൾക്ക് മുൻപ് അടക്ക മോഷണം നടത്തിയതിനും ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്.
അരീക്കോട്, എരഞ്ഞിക്കൽ, കാക്കൂർ തുടങ്ങി പല സ്ഥലങ്ങളിലും വെച്ച് മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയിട്ടുണ്ട്. പിടിക്കപ്പെടുമ്പോൾ ഒളിഞ്ഞുനോട്ടത്തിന് വന്നതായിരുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. കക്കോടി, കാക്കൂർ മേഖലകളിലെ വീടുകളിൽ പർദ്ദ ധരിച്ച് മോഷണത്തിനായി എത്തി ജനങ്ങളുടെ ഉറക്കം കെടുത്തിയത് ഇയാളാണെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
മോഷണമുതലുകൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര കാറുകളിലും ഹാർലി ഡേവിഡ്സൺ പോലുള്ള ബൈക്കുകളിലും സഞ്ചരിക്കുന്ന ഇയാൾ തിരക്കഥാകൃത്ത് ആണെന്നും തിരക്കഥ വിറ്റുകിട്ടുന്ന പണമാണ് ചിലവഴിക്കുന്നത് എന്നുമാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. പിടിയിലാവുമ്പോൾ മദ്യപിച്ച് വീട് മാറി പോയതാണെന്നും കള്ളക്കേസ് എടുത്തതാണെന്നും പറഞ്ഞു പോലീസിനെതിരെ പരാതികൾ നൽകുകയാണ് പതിവ്.
തുറന്നിട്ട ജനലിലൂടെ കയ്യിട്ടു ഡോർ കം വിൻഡോയുടെ ജനൽ ഗ്ലാസ് പൊട്ടിച്ച് അതുവഴി കൈയ്യോ മറ്റു വസ്തുക്കളൊ ഉപയോഗിച്ച് വാതിൽതുറന്ന് ആളുകളുള്ള വീടുകളിൽ വരെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾക്കു പുറമെ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ശരീരത്തിൽനിന്നും ആഭരണങ്ങൾ അഴിച്ചെടുക്കുന്നതിൽ ഇയാൾ വിദഗ്ധനാണ്. കാക്കൂർ, താമരശ്ശേരി എന്നിവിടങ്ങളിൽ ഈ രീതിയിൽ നടന്ന മോഷണങ്ങളുടെ വിവരങ്ങളിൽ പോലീസിന് പ്രതിയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
സമാനരീതിയിലുള്ള മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. നടക്കാവ് എസ് ഐ എസ്.സജീവ്, എഎസ് ഐ സുനിൽകുമാർ, സതീഷ് കുമാർ, നിമേഷ്, സബീഷ്, ബിജു, മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രപിൻ, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.