പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്‌റ്റേഷനിലേക്ക് ഫോൺ വിളി: മോഷ്ടാവ് പിടിയിൽ, സംഭവം കോഴിക്കോട്!!
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി പോലീസ് സ്‌റ്റേഷനിലേക്കു ഫോൺ വിളിച്ചയാൾ മോഷണക്കേസിൽ അറസ്റ്റിലായി. മോഷണക്കേസിൽ മൂന്നു വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആഷിഖ്(45) എന്ന സുലൈമാനെയാണ് താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡും തിരുവമ്പാടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. അടുത്തിടെ വിദേശത്തു നിന്നെത്തിയ ഭാര്യാസഹോദരനെ കേസിൽ കുടുക്കുകയായിരുന്നു ഫോൺവിളിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം മുക്കം പോലീസ് സ്‌റ്റേഷനിൽ വിളിച്ച ഇയാൾ വല്ലത്തായ്പാറ സ്വദേശി വിദേശത്തുനിന്നും മൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും ഇയാൾക്കെതിരെ ഗുരുവായൂർ പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചതായും അറിയിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗമാണെന്നും പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിക്കണമെന്നുമായിരുന്നു നിർദ്ദേശം. സംസാരത്തിൽ സംശയം തോന്നിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് ആഷിഖ് എന്ന സുലൈമാൻ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു.

വിവിധ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ഈ മാസം ഏഴിനാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. 11 ന് കൂടരഞ്ഞി ബസ്റ്റാന്റ് പരിസരത്തെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത് ഉൾപ്പെടെ ഇയാളാണെന്ന് പോലീസ് കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങൾ സഹിതം അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വ്യാജ ഫോൺ സന്ദേശത്തിലൂടെ പോലീസിന്റെ പിടിയിലായത്.

താമരശ്ശേരി ഡിവൈഎസ്പി. ഇ.പി. പൃഥിരാജിന്റെ നിർദേശപ്രകാരം തിരുവമ്പാടി ഇൻസ്‌പെക്ടർ രാജപ്പൻ, എസ്‌ഐ സുനിൽകുമാർ, എഎസ്‌ഐ അബ്ദുറഹിമാൻ, സിപിഒമാരായ സ്വപ്‌നേഷ്, ജദീർ, അനീസ്, താമരശ്ശേരി ഡി വൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ജയമോദ്, സിപിഒ ശ്രിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുക്കത്തിനു പുറമേ തിരുവമ്പാടി, താമരശേരി സ്റ്റേഷനുകളിലേക്കും സമാന രീതിയിൽ ഇയാൾ ഫോൺ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി തൊട്ടടുത്ത ദിവസം തന്നെ മോഷണത്തിനും തട്ടിപ്പിനും ഇയാൾ രംഗത്തിറങ്ങിയതു പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications