മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിലായി. പശുക്കടവ് കുടിൽപാറ വിപിനി (27) നെയാണു പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്‌പെക്ടർ പി.വിജയനും സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം പട്ടാണിപാറയിലെ വി എൻ.വിജയൻ എന്നയാളുടെ വീട്ടിൽ നിന്നും എടിഎം കാർഡ് മോഷ്ടിക്കുകയും ഇതുപയോഗിച്ച് 10,000 രൂപ കവരുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
ജൂൺ രണ്ടിനു ഞായറാഴ്ചയായിരുന്നു മോഷണം. പുലർച്ചെ ഉണർന്ന വിജയൻ വീടിന്റെ മുൻവശത്തെ വാതിൽ ചാരി പുറത്തുപോയി. ഈസമയം അകത്തുകടന്ന പ്രതി മേശപുറത്തുണ്ടായിരുന്ന വിജയന്റെ ഭാര്യ ഗീതയുടെ എടിഎം അടങ്ങിയ പഴ്‌സുമായി കടന്നു കളയുകയായിരുന്നു. ഇതുപയോഗിച്ച് കടിയങ്ങാട്ടെ എസ്ബിഐ എടിഎമ്മിൽ നിന്നും തുക പിൻവലിക്കുകയായിരുന്നു. വൈകീട്ട് ഗീതയുടെ മൊബൈലിൽ കൂത്താളി കനറാ ബാങ്കിലെ അക്കൗണ്ടിൽ നിന്നും കാലത്ത് 6.12നു 10,000 രൂപ പിൻവലിച്ചതായി മെസേജ് ലഭിച്ചപ്പോഴാണു മോഷണം വീട്ടുകാർ മനസിലാക്കുന്നത്.

പരാതിയെ തുടർന്നു പോലീസ് എടിഎമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണു വിപിനാണു മോഷണം നടത്തിയതെന്നു തിരിച്ചറിഞ്ഞത്. മുൻപും ഇയാൾ മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ഒരാൾകൂടി കൃത്യത്തിൽ പങ്കാളി ആയിട്ടുണ്ടെന്നും സംശയമുണ്ട് എടിഎംലെ സിസി ടിവി ദൃശ്യങ്ങളിൽ ഇയാൾക്കൊപ്പം മറ്റെരാൾകുടിയുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications