കട തുറന്ന വ്യാപാരിക്ക് നേരെ നായ്ക്കുരണ പൊടി വിതറി സമരാനുകൂലികൾ
കോഴിക്കോട് : പണിമുടക്കിനിടെ കടന്ന തുറന്ന വ്യാപാരിക്ക് നേരെ ആക്രമണം. കൊയിലാണ്ടിയിൽ കെ പി ശ്രീധരന് നേരെയാണ് സമരാനുകൂലികൾ നായ്ക്കുരണ പൊടി വിതറിയത്. ആക്രമണത്തെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് കെ.പി.ശ്രീധരൻ. അതേ സമയം സമരാനുകൂലികളുടെ ഈ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. ഈ നടപടികൾ ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സമിതി പ്രതികരിച്ചു.
ഇത്തരം ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്ന് കോടതി വിധികൾ ഉണ്ടായിട്ടും പൊലീസ് സുരക്ഷ ഉറപ്പുവരുത്താത്തത് ഗുരുതര വീഴ്‌ചയാണെന്നും വ്യാപാരിക്ക് നേരെ അതിക്രമം കാണിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പാപ്പനംകോട് ഓട്ടോ ഡ്രൈവര്‍മാരെ സമരക്കാര്‍ മര്‍ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലിന് സമാനമായി മാറിയിട്ടുണ്ട്. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു.
അതേസമയം രാജ്യത്തെ മഹാനഗരങ്ങളെ സമരം പൂര്‍ണമായും സ്തംഭിപ്പിച്ചില്ല. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഓഫീസുകളും കടകമ്പോളങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസത്തെ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്.
29 വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിൽ ഉയർത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളി യൂണിയനുകളുടെ ആവശ്യം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യം.
'സെലൻസ്കിയെ വധിക്കാൻ വീണ്ടും ശ്രമം' ; കീവ് പോസ്റ്റ് റിപ്പോർട്ട്
Recommended Video
'കല്ലിട്ടാൽ ഇനിയും പിഴുത് കളയും, സുപ്രീം കോടതി വിധി തിരിച്ചടിയല്ല' ; രമേശ് ചെന്നിത്തല