ധർമജൻ വന്നിട്ടും കാര്യമില്ല; കോഴിക്കോട്ട് എൽഡിഎഫിന് സമ്പൂര്‍ണ ആധിപത്യം; 13 സീറ്റുമെന്ന് മനോരമ സർവ്വേ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ. ഇത്തവണ ഏഴ് സീറ്റെങ്കിലും യുഡിഎഫ് നേടും എന്ന് ടി സിദ്ദിഖ് അവകാശപ്പെട്ട ജില്ല ആയിരുന്നു കോഴിക്കോട്.
കണ്ണൂരിൽ പേരാവൂരിൽ അട്ടിമറി ഫലം, കൂത്തുപറമ്പിൽ ഞെട്ടിച്ച് ബിജെപി, മനോരമ ന്യൂസ് സര്‍വ്വേ ഫലം
13 നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയില്‍ ഉള്ളത്. അതില്‍ ഒരു മണ്ഡലത്തില്‍ പോലും യുഡിഎഫിന് വിജയിക്കാന്‍ ആവില്ലെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ലീഗിന്റെ രണ്ട് സിറ്റിങ് സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് പ്രവചനം. വിശദാംശങ്ങള്‍...
13 മണ്ഡലങ്ങള്‍
വടകര, കുറ്റ്യാടി, നാദാപുരം, കൊലിയാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നിവയാണ് കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങള്‍. ഇതില്‍ കുറ്റ്യാടി, കോഴിക്കോട് സൗത്ത് എന്നിവയില്‍ കഴിഞ്ഞ തവണ മുസ്ലീം ലീഗ് ആയിരുന്നു വിജയിച്ചത്.
ധര്‍മജന്‍ വന്നിട്ടും
ബാലുശ്ശേരിയില്‍ ഇത്തവണ സിനിമ താരം ധര്‍മജനെ ആണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ അതൊന്നും മണ്ഡലത്തില്‍ പ്രതിഫലിക്കില്ല എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.
കുറ്റ്യാടിയില്‍ ഗുണം
കുറ്റ്യാടി സീറ്റ് ആയിരുന്നു ഇത്തവണ എല്‍ഡിഎഫില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെ വലിയ പ്രാദേശിക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവില്‍ ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്യുകയും സിപിഎം നേതൃത്വം പ്രാദേശിക സമ്മര്‍ദ്ദത്തിന് വഴങ്ങുകയും ചെയ്തു. ഇത് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുന്നു എന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റാണിത്.
നോര്‍ത്ത് യുഡിഎഫിനെ കൈവിടും
മുസ്ലീം ലീഗിന്റെ, ജില്ലയിലെ രണ്ടാമത്തെ സിറ്റിങ് സീറ്റാണ് കോഴിക്കോട് നോര്‍ത്ത്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുസ്ലീം ലീഗ് വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന മണ്ഡലം ആണിത്. ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍കോവില്‍ ആണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായ മണ്ഡലം ആണിത്. എങ്കില്‍ പോലും മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് പ്രവചനം.
ത്രികോണ മത്സരം
കോഴിക്കോട് ജില്ലയില്‍ ത്രികോണ മത്സരം നടക്കുന്ന ഏക മണ്ഡലമേ ഉള്ളൂ. അത് കോഴിക്കോട് നോര്‍ത്ത് ആണ്. തോട്ടത്തില്‍ രവീന്ദ്രനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെഎം അഭിജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എംടി രമേശ് ബിജെപി സ്ഥാനാര്‍ത്ഥിയും ആണ്. ഇവിടെ യുഡിഎഫ്- എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ രണ്ട് ശതമാനത്തിന്റെ വോട്ട് വ്യത്യാസമേ ഉണ്ടാകൂ എന്നാണ് പ്രവചനം.
വടകരയില്‍ രമയ്ക്ക് മുമ്പ്
ഇത്തവണ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലം ആണ് വടകര. ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയും ആയ കെകെ രമയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ജെഡിയുടെ മനയത്ത് ചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും. വടകര മണ്ഡലം ഇത്തവണയും എല്‍ഡിഎഫ് നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് പൂര്‍ത്തിയായ സര്‍വ്വേ ആണിത്.
രണ്ട് ദശാബ്ദങ്ങള്‍
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ ദയനീയമാണ്. രണ്ട് പതിറ്റാണ്ടിനിടെ ഒരു തവണ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചിട്ടില്ല. ആ ചീത്തപ്പേര് ഇത്തവണ മാറ്റിയെടുക്കണം എന്ന ഉദ്ദേശത്തിലാണ് സിനിമ നടന്‍ ധര്‍മജനേയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനേയും രംഗത്തിറക്കിയത്. എന്നാല്‍ അതും ഗുണം ചെയ്യില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
മുനീറിന് തിരിച്ചടി
കഴിഞ്ഞ രണ്ട് തവണയും കോഴിക്കോട് സൗത്തില്‍ നിന്ന് വിജയിച്ച ആളാണ് മുന്‍ മന്ത്രി എംകെ മുനീര്‍. ഇത്തവണ സുരക്ഷിത മണ്ഡലം തേടിയാണ് മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയത്. കഴിഞ്ഞ തവണ വെറും 573 വോട്ടുകള്‍ക്ക് കാരാട്ട് റസാഖ് വിജയിച്ച മണ്ഡലമാണിത്. ഇത്തവണയും റസാഖ് തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടക്കുക എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എങ്കില്‍ പോലും നേരിയ മുന്‍തൂക്കം കാരാട്ട് റസാഖിനാണ് എന്ന് സര്‍വ്വേ പ്രവചിക്കുന്നു.
വോട്ട് ശതമാനം ഇങ്ങനെ
മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ പ്രകാരം കോഴിക്കോട് ജില്ലയിലെ വോട്ട് വിഹിതം ഇങ്ങനെയാണ്. എൽഡിഎഫിന് 47. 94 ശതമാനം വോട്ടുകൾ. യുഡിഎഫിന് 33. 6 ശതമാനം വോട്ടുകൾ. എൻഡിഎയ്ക്ക് 14.93 ശതമാനം. മറ്റുള്ളവർക്ക് 3.54 ശതമാനം. കൃത്യമായ ഭൂരിപക്ഷമാണ് എൽഡിഎഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ച