വടകരയിൽ കടൽക്ഷോഭം രൂക്ഷം: മുപ്പതോളം വീടുകൾ ഭീഷണിയിൽ, തീരദേശമേഖലയുടെ ഉറക്കം കെടുത്തുന്നു!!
വടകര: കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് വടകരയിൽ മുപ്പതോളം വീടുകൾ ഭീഷണിയിൽ. തീരദേശ മേഖലയായ കുരിയാടി, മുകച്ചേരി ഭാഗം, ആവിക്കൽ, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ശക്തമായ തിരമാലകളോടെ കടൽ ക്ഷോഭിച്ചത്. ഉറക്കത്തിലായിരുന്ന വീട്ടുകാർ തിരമാലകളുടെ ഉഗ്രൻ ശബ്ദം കേട്ടാണ് ഉണർന്നത്.
മണിയമ്മയോട് പൊറുക്കുക, പക്ഷെ ആ വിഷജീവികളോട് പൊറുക്കരുത്!! വൈറലായി കുറിപ്പ്
പിന്നീട് പുലർച്ചെ ആറു മണിവരെ ഉറക്കമൊഴിഞ്ഞാണ് തീരദേശ വാസികൾ നേരം വെളുപ്പിച്ചത്. പാണ്ടികശാല വളപ്പിലെ മുട്ടത്ത് സൈനബ, ചെറിയ പടയൻ സറീന,ആവിക്കൽ കുനുമാച്ച, ആവിക്കൽ സഫ്‌നാസ്, തരക്കാരത്തി സുബൈദ, കുറുക്കോത്ത് സൈനബ, വീരഞ്ചേരി ആസിയ, ബീവി, നൗഷാദ്, ഹംസ, അബൂബക്കർ, തണൽ അഗതി മന്ദിരത്തിനടുത്ത് ബദ്‌രിയ ക്വാട്ടേഴ്‌സ്, മുകച്ചേരി ഭാഗത്തെ കുഞ്ഞീബി, തുടങ്ങിയ മുപ്പതോളം വീടുകളാണ് ഭീഷണി നേരിടുന്നത്.
ഇതിൽ പാണ്ടികശാല വളപ്പിലെ അഞ്ചോളം വീടുകളിൽ വെള്ളം കയറിയ നിലയിലാണ്.പ്രായമായ ചിലരെ മറ്റു ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.മറ്റുള്ളവരെ സൈക്ളോൺ ഷെൽട്ടറിലേക്ക് മാറ്റാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ മാറി താമസിക്കാൻ തയ്യാറായില്ല.
പിന്നീട് സ്ഥലത്തെത്തിയ വടകര പോലീസ് സ്ഥിതി ഗതികൾ നിയന്ത്രിച്ചു.തഹസിൽദാർ പി.കെ.സതീഷ്‌കുമാർ,വില്ലേജ് ഓഫീസർ ഷീനഇ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.ആവശ്യമെങ്കിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി താമസിക്കാൻ സൈക്ളോൺ ഷെൽട്ടർ സജ്ജമാക്കിയതായി തഹസിൽദാർ പറഞ്ഞു.