കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞു: കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്!!
കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. എൻഐടി ഭാഗത്തു നിന്ന് മെഡിക്കൽ കോളജ് വഴി ടൗണിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു രാവിലെ പത്തുമണിയോടെയാണ അപകടം. പതിനെട്ടുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാർ. ഏറെ പണിപ്പെട്ടാണ് മിക്കവരെയും പുറത്തെടുത്തത്.
കോഴിക്കോട്ടും തിരുവനന്തപുരത്തും 20ലക്ഷത്തിന്റെ കള്ളനോട്ടുവേട്ട: പിടിയിലായത് അഞ്ചുപേർ!!
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ട്രാഫിക് പോലീസെത്തിയാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്. അപകടകാരണം വ്യക്തമായിട്ടിട്ടില്ല. ബസ് അമിതവേഗത്തിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ മോട്ടോർവാഹനവകുപ്പ് പരിശോധിക്കും. സിഗ്നൽ ഉള്ള ജംഗ്ഷനാണിവിടെ.
ചുവപ്പുസിഗ്നൽ വരുന്നതിനു മുമ്പായി റോഡ് മുറിച്ചുകടക്കാൻ ബസ് ശ്രമിച്ചതായാണ് ദൃക്‌സാക്ഷികൾ നൽകുന്നത്. ഇതിനായി വേഗത്തിൽ കുതിക്കുന്നതിനിടെ സിഗ്നൽ മാറിയതോടെ ബസ് പെട്ടെന്നു ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ട്‌പ്പെടുകയുമായിരുന്നുവെന്നാണ് വിവരം. ബസിന്റെ ടയറുകൾ തേഞ്ഞുതീർന്ന നിലയിലാണ്. ഇതും അപകടത്തിനിടയാക്കിയതായി നാട്ടുകാർ പറഞ്ഞു. ഡിവൈഡറിൽ തട്ടിയ ബസ് കറങ്ങി സമീപത്തെ കടയ്ക്കു തൊട്ടുമുമ്പിലായാണ് നിന്നത്. കടയിലേക്കു ഇടിച്ചുകയറാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഇവിടെ മുമ്പും പലതവണ ബസുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇറക്കവും വളവും ചേർന്നതാണ് ജംഗ്ഷനു തൊട്ടുമുമ്പുള്ള റോഡ്. ദേശീയപാത ബൈപാസിൽ മേൽപ്പാലം വന്നതോടെ അപകടങ്ങൾക്കു അൽപം ശമനമായിട്ടുണ്ട്.