ലോറിക്കാർക്ക് അഹങ്കാരം, ജനകീയ പ്രക്ഷോഭം മാത്രം പരിഹാരം: മേയർ
കോഴിക്കോട്: സൗത്ത് ബീച്ച് റോഡിലെ അനധികൃത ലോറി പാർക്കിംഗ് അവസാനിപ്പിക്കാൻ ഇനി ജനകീയ പ്രക്ഷോഭമെ പരിഹാരമുള്ളൂവെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. ആ പ്രക്ഷോഭത്തിൽ ജനങ്ങൾക്കൊപ്പം താനും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തെക്കെപ്പുറം വോയ്സ് സംഘടിപ്പിച്ച ടോക്ക് വിത്ത് ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേയർ.
ലോറിക്കാർക്ക് എല്ലാ നിലക്കും സ്വീകാര്യമാകേണ്ടിയിരുന്ന ഒട്ടേറെ സൗകര്യങ്ങൾ നഗരത്തിനകത്തു തന്നെ ഞാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും റോഡിൽ മാത്രമെ ലോറികൾ പാർക്ക് ചെയ്യൂ എന്ന പിടിവാശി അവരുടെ ധിക്കാരത്തിന്റെ ഭാഗമാണ്. ഇത് ഒരിക്കലും വച്ച് പൊറുപ്പിക്കാൻ എന്റെ രാഷ്ട്രീയ മന:സാക്ഷി അനുവദിക്കില്ലെ.

കോഴിക്കോട് നഗരത്തിലെ പഴകി ദ്രവിച്ച ശുദ്ധജല പൈപ്പുകൾ പാടെ മാറ്റി സ്ഥാപിക്കാനുള്ള ബൃഹത്തായ ഒരു പദ്ധതി അടുത്തു തന്നെ നടപ്പിൽ വരും. 600 കോടി രൂപയോളം ഇതിന് ചെലവു വരും. എഡിബി വായ്പ ഉപയോഗിച്ചാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. പള്ളിക്കണ്ടിയിൽ ആധുനിക രീതിയിലുള്ള ഒരു കളിസ്ഥലം നിലവിൽ വരും. തനിക്ക് ലഭിച്ച നിവേദനങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മേയർ ഉറപ്പു നല്കി.
ഒ.മമ്മുദുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ തെക്കെപ്പുറത്തെ രണ്ട് പ്രതിഭകളെ ആദരിച്ചു. ''കരളു റപ്പുള്ളൊരീ കേരളം" എന്ന സംഗീതാൽബത്തിന്റെ രചയിതാവ് ഇസ്മയിൽ പള്ളി വീടിനെയും "ഒച്ചയില്ലാത്ത സ്റ്റാപ്പുകൾ " എന്ന കവിതാ സമാഹാരം രചിച്ച സക്കീർ ഹുസൈൻ കെ.വി.യെയും ചടങ്ങിൽ ആദരിച്ചു. മേയർ ഇരുവർക്കും തെക്കെപ്പുറം വോയ്സിന്റെ ഉപഹാരം സമർപ്പിച്ചു.
പി.ടി.ഇമ്പിച്ചി കോയ, ബി.വി.അഹമ്മദ് നിയാദ്, കൗൺസിലർമാരായ സി. അബ്ദുറഹിമാൻ, അഡ്വ: പി.എം.നിയാസ്, സി.പി. ശ്രീ കല, വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ സംസാരിച്ചു.












Click it and Unblock the Notifications