നിപ വൈറസ് കൊന്നില്ലെങ്കിലും പട്ടിണി കിടന്ന് മരിച്ചോളാം; നിപ വൈറസ് കാലത്തെ താൽക്കാലിക ജീവനക്കാർ സമരത്തിൽ!
കോഴിക്കോട്: നിപ കാലത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. സ്ഥിരനിയമനം ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. നിയമനം വാഗ്ദാനം ചെയ്ത ശേഷം സർക്കാർ പിൻമാറുകയാണെന്ന് സമരസമിതി ആരോപിക്കുന്നു.
കേരളത്തെ വിഹ്വലതയുടെയും മൃത്യു ഭയത്തിന്റെയും ആഴങ്ങളിലേക്ക് എത്തിച്ച മഹാമാരി നിപ്പയുടെ കെടുതികളിൽ നിന്ന് നാട് മോചിതമായതിന്റെ പേരിൽ മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികൾ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് സ്വീകരണവും ആദരവും ഏറ്റുവാങ്ങുമ്പോൾ സർക്കാർ ഇവിടെ വഴിയാധാരമാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെക്കുറിച്ച് കുടി നിങ്ങൾ അറിയണമെന്ന് സമര സഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു.

നിപ്പ രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ പരിചരണത്തിനുണ്ടായിരുന്ന 42 കരാർ ജീവനക്കാരെയും ചെസ്റ്റ് ആശുപത്രിയിൽ നിപ്പ ബാധിതരെ ശുശ്രൂഷിച്ച 5 താൽക്കാകാലിക ജീവനക്കാാരെയുമാണ് മുൻ വാഗ്ദാനം മറന്ന് മന്ത്രിയായ അങ്ങും ആരോഗ്യ വകുപ്പും കയ്യൊഴിഞ്ഞിരിക്കുന്നത്. ലോകത്തിനു മുൻപിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ കരുത്തേകിയ താൽക്കാലിക ജീവനക്കാരോടുള്ള ചിറ്റമ്മ നയം മന്ത്രിയായ അങ്ങ് തിരുത്തിയേ തീരൂ.
ജീവനെ തൃണവൽകരിച്ച് കർമനിരതരായ ആരോഗ്യ പ്രവർത്തകർക്ക് നീതി ലഭിക്കുന്നതിനായി സഹന സമരം നടത്തേണ്ടി വരുന്നത് ഭരണാധികാരികളുടെ ധാർഷ്ട്യം ഒന്നു കൊണ്ടു മാത്രമാണ്. ജനാധിപത്യം ധാർഷ്ട്യത്തിന്റേതല്ല, സഹിഷ്ണുതയുടേതാകണമെന്ന് തിരിച്ചറിയാൻ ഭരണാധികാരികളായ ആരോഗ്യ മന്ത്രി അടക്കമുള്ളവർ വൈകിക്കൊണ്ടിരിക്കുകയാണ്. സ്വയം സൃഷ്ടിക്കുന്ന പ്രശംസാ വാക്കുകളിൽ അഭിരമിക്കുന്നതല്ല മന്ത്രിയുടെ ദൗത്യമെന്ന് നിങ്ങളെ വിനയത്തോടെ ഓർമിപ്പിക്കുകയാണെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു.
സ്ഥിരം ജോലി നൽകില്ലെന്ന നിലപാട് തിരുത്തുന്നില്ലെങ്കിൽ നിപ്പയിൽ നിന്ന് സംരക്ഷിച്ച തങ്ങളുടെ സ്വന്തം ജീവൻ നിരാഹാര സമരത്തിലൂടെ വെടിയാനാണ് സമര രംഗത്തുള്ളവരുടെ തീരുമാനം. ഉറ്റവരും ഉടയവരും ഭയന്ന് പിൻമാറിയപ്പോൾ നിപ്പ വൈറസിന്റെ ഭയാനകതയെക്കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും ഓർമിപ്പിച്ചപ്പോഴും സിസ്റ്റർ ലിനി അടക്കമുള്ളവർ മരണത്തിനു കീഴടങ്ങിയപ്പോഴും പതറാത്ത മനസോടെ നിപ്പ രോഗികളെ പരിചരിച്ചവരാണ് വലിയൊരു പ്രതിസന്ധിയിൽ നിന്ന് നാടിനെയും സർക്കാറിനെയും രക്ഷിച്ചത്.
നിപ്പ രോഗികൾക്ക് മരുന്നും ഭക്ഷണം നൽകിയും അവരുടെ വസ്ത്രങ്ങൾ മാറ്റിയും അപരന്റെ ജീവനെ കാത്തവരെ ഈ നാട്ടിലല്ലാതെ, ലോകത്തോരിടത്തും ഇത്തരത്തിൽ അവരുടെ ജീവനുകൾ കൊണ്ട് പന്താടി ക്രൂശിക്കുകയില്ല. നിപ്പ ബാധിതരെ പരിചരിച്ചവരെ ആദരിച്ച ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം ജൂലൈ 1ന് ആരോഗ്യ മന്ത്രി കരാർ ജീവനക്കാർക്ക് നൽകിയ ജോലി സ്ഥിരതയെന്ന വാക്കു പാലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സഹന സമരത്തെ ഗവൺമെന്റ് ആശുപത്രികളിലെ എച്ച്ഡിഎസ് ജീവനക്കാരുടെ സംഘടനയായ INTUC നേതൃത്വം കൊടുക്കുന്ന സമരസമിതിയും പൂർണമായി പിന്തുണയ്ക്കുകയാണ്.
സർക്കാറിനെ നയിക്കുന്നവരേ, നിങ്ങളുടെ വിജയത്തിൽ ഇവരുടെ വിയർപ്പും പരാജയത്തിൽ ഇവരുടെ കണ്ണീരുമുണ്ടെന്ന് തിരിച്ചറിയുക. അർഹിക്കുന്നവർക്ക് നിയമനം നൽകാൻ ചട്ടമില്ലെന്നു പറയുന്ന സർക്കാർ അധികാര കേന്ദ്രത്തിന്റെ ചുറ്റിലും ഒന്നു തിരിഞ്ഞു നോക്കണം, ബന്ധുനിയമനങ്ങളെ കുറിച്ചും പാർട്ടിക്ക് വേണ്ടപ്പെട്ടവരുടെ പിൻ വാതിൽ നിയമനങ്ങളും മറന്നു പോകാതിരിക്കാൻ... കരുണ വേണ്ടിടത്ത് മാറ്റാൻ കഴിയാത്തതല്ല ഒരു ചട്ടവുമെന്ന് മുൻ യുഡിഎഫ് സർക്കാർ പല തവണ കാണിച്ചു തന്നിട്ടുണ്ട്. മന്ത്രി കണ്ണ് തുറക്കണം, വാഗ്ദാനം പാലിക്കണം. അഞ്ച് ദിവസം പിന്നിടുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ നടക്കുന്ന സഹന സമരം ഒത്തുതീർപ്പാക്കണമെന്നും സമര സഹായസമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications