സമൂഹത്തെ മ്‌ളേഛരും ശ്രേഷ്ഠരുമായി വേര്‍തിരിക്കാന്‍ ശ്രമം; പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ അണിനിരത്തണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍
കോഴിക്കോട്: ഇരുണ്ടകാലത്തേക്ക് കേരളത്തെ തളളിനീക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടേയും വിവേചനത്തിന്റെയും പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ അണിനിരത്തണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കേരളത്തിന്റെ നിലനില്‍പ്പിനെയാണ് ഈ ശക്തികള്‍ വെല്ലുവിളിക്കുന്നത്. അവരെ ചെറുത്തു തോല്‍പ്പിച്ചേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൗണ്‍ ഹാളില്‍ ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിശ്വസിക്കുന്ന ദൈവങ്ങളെ ആരാധിക്കുന്നതിനുളള സ്വാതന്ത്ര്യം മാത്രമല്ല, ക്ഷേത്രങ്ങളിലേക്കുളള വഴികളിലൂടെ സഞ്ചരിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നു. ക്രൂരമായ ജാതിവിവേചനത്തിനും അയിത്തത്തിനും ചൂഷണത്തിനും അപമാനത്തിനും ഇരകളായി ജീവിതം തളളിനീക്കേണ്ടിവന്നവരുടെ ദയനീയമായ ജീവിതത്തിന്റെ ഇരുണ്ടകാലമായിരുന്നു അത്.

വഴിനടക്കാനും മേല്‍വസ്ത്രം ധരിക്കാനും അക്ഷരം പഠിക്കാനും മാന്യമായി തൊഴിലെടുത്ത് ജീവിക്കാനും സ്വാതന്ത്ര്യമില്ലാതെ ജീവിച്ചൊടുക്കാന്‍ നിര്‍ബന്ധിതരായ ജനസമൂഹമാണ് അന്നുണ്ടായിരുന്നത്. അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞ ആ ജനവിഭാഗങ്ങളില്‍ ആത്മാഭിമാനവും അവകാശബോധവും വളര്‍ത്തിയത് നവോത്ഥാനനായകരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുമാണ്. അവരുടെ നിരന്തരമായ ഇടപെടലുകളും ദേശീയപ്രസ്ഥാനത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുമാണ് അന്ധവിശ്വാസങ്ങളുടേയും അനാചരണങ്ങളുടേയും അടിപോരാട്ടങ്ങളാണ് ഈ ജനവിഭാഗത്തിന്റെ മോചകരായത്.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, ചട്ടമ്പി സ്വാമി, വാഗ്ഭടാനന്ദന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, മന്നത്ത് പത്മനാഭന്‍, വി.ടി ഭട്ടതിരിപ്പാട്, വിഷ്ണുഭാരതീയന്‍ തുടങ്ങിയവരുടേയും ഇ.എം.എസ്, കെ കേളപ്പന്‍, എ.കെ.ജി, കൃഷ്ണപിളള തുടങ്ങിയവരുടേയുമൊക്കെ നേതൃത്വത്തില്‍ നടന്ന നിരന്തരമായ ഇടപെടലുകളും സമരങ്ങളുമാണ് ആധുനികകേരളത്തെ രൂപപ്പെടുത്തിയത്.
ക്ഷേത്രപ്രവേശന വിളംബരം പോലും മഹാരാജാവ് താലത്തില്‍ വെച്ചിനീട്ടിയ സൗജന്യമായിരുന്നില്ല. ക്ഷേത്രപരിസരത്തെ വഴികളിലൂടെ നടക്കാനും ദൈവാരാധന നടത്താനും മാറുമറയ്ക്കാനും പഠിക്കാനും ജോലിയെടുത്ത് ജീവിക്കാനും ഒക്കെയുളള അവകാശങ്ങള്‍ക്കായി നടന്ന സമരപരമ്പരകളുടെ തുടര്‍ച്ചയായി അതിനെ കാണണം.
സമൂഹത്തെ മ്ലേഛരും ശ്രേഷ്ഠരും, അധമരും ഉത്കൃഷ്ഠരും, സ്ത്രീയും പുരുഷനും എന്നൊക്കെ വേര്‍തിരിച്ച് മാറ്റിനിര്‍ത്തുന്ന രീതി ഇപ്പോഴും ചിലര്‍ തുടരുകയാണ്. വിശ്വാസവും ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനത്തിനുളള അവകാശവുമൊക്കെ തടയാന്‍ശ്രമിക്കുന്നവര്‍ അനാചാരങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിച്ച നവോത്ഥാന പാരമ്പര്യത്തെയാണ് വെല്ലുവിളിക്കുന്നത്. ആചാരങ്ങളുടെ പേരില്‍ നിയമവാഴ്ചയും പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പുകളും ഭരണഘടനാ മുല്ല്യങ്ങളും ഒക്കെയാണ് വെല്ലുവിളിക്കപ്പെടുന്നത്.
ആചാരവും വിശ്വാസവും സംരക്ഷിക്കലാണ് തങ്ങളുടെ ദൗത്യമെന്ന് ഇവര്‍ അവകാശപ്പെടുന്നു. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീമനാരായണ ഗുരു ഒരു ആചാരം തിരുത്തിക്കുറിക്കുകയായിരുന്നു. അന്ന് ബ്രാഹ്മണരുടെ മാത്രം അവകാശമായിരുന്നു പ്രതിഷ്ഠ. നിങ്ങള്‍ക്ക് ഇതിന് എന്തവകാശം എന്നാണു ചോദിച്ചവര്‍ക്ക് ഞങ്ങള്‍ ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചു എന്ന മറുപടിയാണ് ശ്രീനാരായണഗുരു നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, പി.ടി.എ റഹീം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടടര്‍ യു.വി ജോസ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ശങ്കരന്‍ മാസ്റ്റര്‍, പി.വി നവീന്ദ്രന്‍, പി.ടി ആസാദ്, സി.പി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications