യുവതിയുടെ വയറ്റില്‍ കത്രിക: മെഡിക്കല്‍ കോളേജിന്റെ വാദം പൊളിക്കുന്ന വീഡിയോ പുറത്ത്
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. തെറ്റുപറ്റിയെന്ന് ഡോക്ടർമാർ തന്നെ സമ്മതിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരിയായ ഹർഷിനയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളേജിലേതാണെന്ന് സുപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്നും ഇതിലുണ്ട്.
യുവതിയുടെ ബന്ധുക്കളോട് ഡോക്ടർമാർ നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ ഇപി ഗോപി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പരാതി ഉന്നയിച്ച യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്‌സുമാര്‍ ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് ആശുപത്രികളില്‍ നിന്ന് കൂടി യുവതിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ സംഭവം നടന്നത് മെഡിക്കല്‍ കോളേജില്‍ നിന്നും അല്ലെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

പന്തീരങ്കാവ് സ്വദേശിനിയായ ഹർഷീന അഷ്റഫായിരുന്നു മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നത്. 2017 നവംബർ 30 നായിരുന്നു ഹർഷീനയുടെ പ്രസവ ശസ്ത്രക്രിയ. ഇതിന് പിന്നാലെ ഹർഷീനയ്ക്ക് നിരന്തരം അവശതയും വേദനയും അനുഭവപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസമായി അസ്വസ്ഥത കൂടിയതോടെ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
അതേസമയം സംഭവത്തില്‍ യുവതി ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് അറിയിച്ചിരുന്നു.


Click it and Unblock the Notifications