എംകെ രാഘവനെതിരായ കോഴ ആരോപണം: ഒളിക്യാമറ ദൃശ്യങ്ങൾ ചാനൽ അധികൃതർ അന്വേഷണസംഘത്തിനു കൈമാറി
കോഴിക്കോട്: എം കെ രാഘവൻ എംപിയുമായി ബന്ധപ്പെട്ട ഒളിക്യാമറാ ഓപ്പറേഷന്റെ ദൃശ്യങ്ങൾ പൂർണരൂപത്തിൽ അന്വേഷണസംഘത്തിനു കൈമാറി. നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എവി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ടിവി9 ചാനലിന്റെ നോയിഡയിലെ ഓഫീസിലെത്തിയാണ് ഷൂട്ട് ചെയ്ത മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചത്. ഓപ്പറേഷനിൽ പങ്കെടുത്ത റിപ്പോർട്ടർമാരുടെയും ചാനലിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും അടക്കം അഞ്ചുപേരുടെ മൊഴിയും രേഖപ്പെടുത്തി.
ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു കൈമാറുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ക്യാമറയും മറ്റ് ഉപകരണങ്ങളും കൈമാറിയിട്ടില്ല. എന്നാൽ അന്വേഷണത്തിന്റെ അടുത്തഘട്ടത്തിൽ ഇവയും ലഭ്യമാക്കും. നിയമപ്രകാരം മൂന്നുമാസത്തിനിടെ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. അന്വേഷണസംഘം എം കെ രാഘവനിൽ നിന്ന് ഒരു തവണ മൊഴിയെടുത്തിട്ടുണ്ട്.

ആവശ്യമെങ്കിൽ ഇനിയും മൊഴി രേഖപ്പെടുത്തും. തെരഞ്ഞെടുപ്പു കമ്മീഷനു ലഭിച്ച പരാതിയിൽ ജില്ലാ വരണാധികാരികൂടിയായ കളക്ടർ സാംബശിവ റാവുവും എംകെ രാഘവന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കളക്ടർ നോട്ടീസ് അയച്ചെങ്കിലും ചാനൽ അധികൃതർ മൊഴി നൽകാൻ എത്തിയിട്ടില്ല.
ഹോട്ടൽ വ്യവസായത്തിനായി കോഴിക്കോട്ട് സ്ഥലം ഏർപ്പാടാക്കി തരണമെന്ന് ആവശ്യപ്പെട്ടെത്തിയ ചാനൽസംഘം ഫണ്ടിലേക്ക് വൻതുക ഓഫർ ചെയ്യുന്നതും ഇതു സ്വീകരിക്കാൻ എംപി സന്നദ്ധത അറിയിക്കുന്നതുമായ വീഡിയോ ആണ് ചാനൽ സംപ്രേക്ഷണം ചെയ്തത്. എന്നാൽ കൃത്രിമം നടത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് എം.കെ. രാഘവന്റെ പരാതി. ഇതിനു പിന്നിൽ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications