ധർമ്മജൻ തിരഞ്ഞെടുക്കപ്പെട്ടാൽ ബാലുശ്ശേരിയുടെ മുഖഛായ മാറും, പിന്തുണ തേടി എംകെ രാഘവൻ
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ ധർമ്മജന് പിന്തുണ തേടി കോഴിക്കോട് എംപിയായ എംകെ രാഘവൻ. സ്ഥാനാർത്ഥി പര്യടനം നടത്തുന്ന ധർമ്മജൻ എംപിയെ കാണാൻ വീട്ടിലെത്തിയിരുന്നു.
എംകെ രാഘവന്റെ കുറിപ്പ് വായിക്കാം: '' ശ്രീ ധർമ്മജൻ ബോൾഗാട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വിവരം ഏവരും അറിഞ്ഞു കാണുമല്ലോ. കേരളക്കരക്ക് ഒന്നാകെ സുപരിചിതനായ കലാകാരൻ ആയതിനാൽ തന്നെ ധർമ്മജനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിറഞ്ഞാടുമ്പോഴും തൻ്റെ രാഷ്ട്രീയ നിലപാടുകൾ അടിയറ വെക്കാത്ത വ്യക്തി.
ഏറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തിൽ കർഷക തൊഴിലാളികളായിരുന്ന വി.സി. കുമാരൻ്റെയും മാധവി കുമാരൻ്റെയും മകനായി ജനനം. മുളവുകാട് എ.എൽ.പി.സ്കൂളിലും, പൊന്നാരിമംഗലം ഹിദായത്തുൽ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പിന്നീട് ഏറണാകുളം സെൻ്റ് ആൽബർട്സ് കോളജിൽ തുടർ പഠനം. കേരള വിദ്യാർത്ഥി യൂണിയന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ സംഘടനാ സ്ഥാനങ്ങൾ വഹിച്ചു.
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ ധർമജൻ ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ ധർമ്മജൻ ബാലുശ്ശേരിയിലെ ഓരോ കുടുംബത്തിലെയും ഒരംഗമായ് മാറിക്കഴിഞ്ഞെന്ന് മനസിലാക്കുന്നു. സ്നേഹിച്ചാൽ ചങ്ക് പറിച്ച് നൽകുന്നവരാണ് ബാലുശ്ശേരിക്കാർ. കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബാലുശ്ശേരിക്കാർ എനിക്ക് നൽകിയ ഭൂരിപക്ഷം തന്നെയാണ് അതിനുത്തമോദാഹരണം. ശ്രീ ധർമ്മജൻ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിന്റെ മുഖഛായ മാറുമെന്നതിൽ സംശയമില്ല.
പാർലമെന്റ് അംഗമെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് പുറമേ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടതുപക്ഷ നിയമസഭാ സാമാജികർക്ക് കഴിഞ്ഞ 20 വർഷക്കാലമായി നടത്തിയ കാര്യമായ ഒരു വികസന പ്രവൃത്തികളും എടുത്തുകാട്ടാനില്ല എന്നത് പച്ചയായ യാഥാർത്ഥ്യം. ധർമ്മജന് കലാകാരൻ എന്ന നിലയിൽ നിങ്ങൾ നൽകിയ സ്വീകാര്യത ഈ നിയമസഭാ മണ്ഡലത്തിലെ നിങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിൽ നിങ്ങളുടെ ശബ്ദമാകുന്നതിനും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.''