കുറ്റ്യാടിപ്പുഴയിൽ ഉപ്പിന്റെ അളവ് ക്രമാതീതമായി കൂടുന്നതോടെ വടകരയുടെ കുടിവെള്ളം മുടക്കി വീണ്ടും ഉപ്പുവെള്ളം
വടകര: വടകര നഗരസഭയുടെ ജലസ്രോതസ്സായ കുറ്റ്യാടിപ്പുഴയിൽ ഉപ്പിന്റെ അളവ് ക്രമാതീതമായി കൂടുന്നതോടെ ജലവിതരണം പ്രതിസന്ധിയിൽ. നഗരസഭയുടെ വിവിധഭാഗങ്ങളിൽ നാലുദിവസത്തോളമായി കുടിവെള്ളം മുടങ്ങിയിട്ട്. 24 മണിക്കൂറും പമ്പിങ് നടത്തിയാലെ തടസ്സമില്ലാതെ ജലവിതരണം നടക്കൂ എന്നിരിക്കെ ഇപ്പോൾ പമ്പിങ് നടക്കുന്നത് ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ്. പ്രതിവിധിയായി പെരുവണ്ണാമൂഴി ഡാമിൽനിന്ന് പുഴയിലേക്ക് വെള്ളം തുറന്നുവിട്ടിട്ടുണ്ടെങ്കിലും ഉപ്പിന്റെ അളവിൽ കുറവൊന്നുമില്ല. എല്ലാവർഷവും ഡിസംബർ, ജനുവരി മാസങ്ങളിൽ പുഴയിൽ ഉപ്പുവെള്ളം കയറാറുണ്ട്.
സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് മാർച്ച്: നയത്തിൽ മായം ചേര്‍ക്കുന്നത് അനീതിയെന്ന്!
വടകര കുടിവെള്ളപദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്ന കൂരംകോട്ട് കടവ് ഭാഗത്തേക്കുവരെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോവർഷം കഴിയുന്തോറും ഇതിന്റെ അളവ് കൂടിവരികയാണ്. കഴിഞ്ഞവർഷം ഡിസംബറിൽത്തന്നെ ഉപ്പ് കയറിയെങ്കിലും ഈ വർഷം ജനുവരി പകുതിക്ക് ശേഷമാണ് ഉപ്പിന്റെ അംശം കണ്ടെത്തിയത്.
ഒരു ലിറ്റർ വെള്ളത്തിൽ ആയിരം മില്ലിഗ്രാമിൽ കൂടുതൽ ഉപ്പിന്റെ അംശമുണ്ടെങ്കിൽ പമ്പിങ് നിർത്തുന്നതാണ് ജലഅതോറിറ്റിയുടെ രീതി. ഓരോ ഒരുമണിക്കൂറിലും ഉപ്പിന്റെ അളവ് പരിശോധിക്കുന്നുണ്ട്. ആയിരം മില്ലിഗ്രാമിൽ കുറയുന്ന സമയത്തുമാത്രമാണ് ഇപ്പോൾ പമ്പിങ് നടക്കുന്നത്. ഇത് ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ നടക്കൂ 24 മണിക്കൂറും പമ്പിങ് നടത്തിയാലേ നഗരസഭയുടെ എല്ലാപ്രദേശങ്ങളിലും വെള്ളമെത്തു. ഒരുമണിക്കൂർ സമയത്തെ ഒരു പ്രദേശത്തിന്റെയും ആവശ്യം നിറവേറ്റാൻ കഴിയില്ല.
എല്ലാസമയവും ഉപ്പുവെള്ളപ്രശ്നമുള്ള തീരദേശമേഖലയിൽ ഉൾപ്പെടെ ജലഅതോറിറ്റി വെള്ളമാണ് ആശ്രയം. ഈ വെള്ളത്തിലും ഉപ്പ് കലർന്നതോടെ ഏറ്റവും ദുരിതത്തിലായത് തീരദേശവാസികളാണ്. പുത്തൂർ, പുതുപ്പണം, നടക്കുതാഴ തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.ഉപ്പുവെള്ളം കയറുന്നത് തടയാൻ ശാശ്വതപരിഹാരമായി നിർദേശിക്കപ്പെട്ടിരുന്നത് റഗുലേറ്റർ കം ബ്രിഡ്ജാണ്. ഇതിന് ബജറ്റിൽ തുക വകയിരുത്തി ഭരണാനുമതി കിട്ടിയെങ്കിലും തുടർനടപടികൾ വൈകുകയാണ്..