കേരള പോലീസിനെതിരെ മുല്ലപ്പള്ളി: പ്രവര്‍ത്തിക്കുന്നത് മദയാനകളെപ്പോലെയെന്ന്,
കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ പൊലീസ് രാജാണെന്ന് അനുദിനം വെളിവാകപ്പെടുന്നു. പൊലീസ് പ്രവര്‍ത്തിക്കുന്നത് മദയാനകളെ പോലെയാണെന്നും രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കിയതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് 'പ്രയാൺ ' ഇരിങ്ങല്‍ 'ശരത് ലാല്‍-കൃപേഷ്' നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദിയാണ്. ജനാധിപത്യ പ്രക്രിയയെ ബി.ജെ.പിയാണ് അട്ടിമറിക്കുന്നത്. പാര്‍ലിമെന്റിന്റെ പവിത്രത പോലും നഷ്ടമായിരിക്കുകയാണ്. പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഴങ്ങിയത് തീവ്രഹിന്ദുത്വ രാജ്യത്തിനായുള്ള കാഹളമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിലുൾപ്പെടെ കേരളത്തിലെ മതേതര ഐക്യം തകര്‍ത്തത് പിണറായി വിജയനും കൂട്ടരുമാണ്. ഇതിന് കാലത്തോടും ചരിത്രത്തോടും ഇവര്‍ കണക്ക് പറയേണ്ടി വരും. സി.പി.എമ്മിന്റെ ശത്രു ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ എന്ന് സി.പി.എം വ്യക്തമാക്കണം. ലണ്ടനില്‍ മുഖ്യമന്ത്രി പോയത് മസാല ബോണ്ട് വില്‍ക്കാനല്ല. മസാല ബോണ്ടവില്‍ക്കാനാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജനം അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടതും വലിയ അളവില്‍ തിരിച്ച് നല്‍കേണ്ടതും ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേയും ഉത്തരവാദിത്വമാണ് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ് ബാബു, എൻ.സുബ്രഹ്മണ്യൻ, അഡ്വ. കെ.പി അനില്‍കുമാര്‍, വി.എ നാരായണന്‍, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ഡി.സി.സി ഭാരവാഹികളായ മഠത്തില്‍ നാണു, കാവില്‍ രാധാകൃഷ്ണൻ, ശശിധരന്‍ കരിമ്പനപ്പാലം പ്രസംഗിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി. ചാക്കോ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, മധുഭാസ്‌കര്‍ എറണാകുളം എന്നിവര്‍ ക്ലാസ്സെടുത്തു.












Click it and Unblock the Notifications