സിപിഎം വിട്ട വിമതനെ വെട്ടി; ടിപി കൊലപാതകത്തിന്റെ തുടർച്ച... സ്റ്റാലിനിസ്റ്റ് നിലപാടിന്റെ തുടർച്ചയെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഡി.വൈ.എഫ്.ഐ നേതാവായിരുന്ന സി.ഒ.ടി നസീറിനെ നിഷ്ഠൂരമായി അക്രമിച്ച സി.പി.എം നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മിൻ്റെ തെറ്റായ നയങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉൾപ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ സി.ഒ.ടി നസീറിനെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ശ്രമം സി.പി.എം നടത്തിയിരുന്നു. പാർട്ടിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന സ്റ്റാലിനിസ്റ്റ് നിലപാടിൻ്റെ തുടർച്ചയാണ് നസീറിന് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം അക്രമത്തിൻ്റെ പാതയിൽ നിന്നും ഒരടിപോലും പിന്നോട്ട് പോകില്ലെന്നതിൻ്റെ തുറന്ന പ്രഖ്യാപനമാണിത്.

എതിർപ്പിൻ്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയർന്നാലും അടിച്ചമർത്തുകയെന്നതാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടേയും തട്ടകമായ തലശ്ശേരിയിൽ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചത്. ഇത് ഒരിക്കലും ന്യായീകരിക്കാൻ സാധ്യമല്ല. സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications