വൈറസ് പരാമർശം: സംഘടനയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു... യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമ നടപടിയുമായി മുസ്ലിം ലീഗ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമ നടപടിയുമായി മുസ്ലിം ലീഗ്. വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാൻ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പാർട്ടി പരാതി നൽകി.
യോഗിക്കെതിരെ കേസെടുത്ത് ജയിലിടക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടതായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയ ശേഷം നേതാക്കള്‍ പറഞ്ഞു. ചരിത്ര വിരുദ്ധവും സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശമാണ് ബിജെപി നേതാക്കളില്‍ നിന്നുണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ പ്രകാരം കേസെടുക്കാവുന്ന പരാമര്‍ശമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, അഡ്വ. ഹാരിസ് ബീരാന്‍, ഡല്‍ഹി കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലീം, ഡല്‍ഹി സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി ഇംറാന്‍ ഐജാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇക്കാര്യവും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയുമെന്നും ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications