സമീപ കാലത്തൊന്നുമില്ലാത്ത പിന്തുണയാണ് യുഡിഎഫിന് ലഭിക്കുന്നു; കോഴിക്കോട്ട് യുഡിഎഫ് മുന്നേറ്റമെന്ന് മുസ്ലിം ലീഗ്!!
കോഴിക്കോട്: സമീപ കാലത്തൊന്നുമില്ലാത്ത പിന്തുണയാണ് യുഡിഎഫിന് നാനാതുറകളില്‍ നിന്ന് ലഭിക്കുന്നതെന്നും ജില്ലയിലെ മൂന്നു സീറ്റുകളും മികച്ച ഭൂരിപക്ഷത്തിന് നിലനിര്‍ത്തുമെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് ചെയര്‍മാനുമായ ഉമ്മര്‍ പാണ്ടികശാല. വടകര, കോഴിക്കോട്, വയനാട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലിലും യുഡിഎഫ് മേല്‍ക്കൈനേടും.
രാഹുൽ ഗാന്ധി മോദിക്ക് ഭീഷണിയല്ല; 20 വർഷത്തേയ്ക്ക് പ്രധാനമന്ത്രിയുമാകില്ല; ചുവടുമാറ്റി വരുൺ ഗാന്ധി
ജനദ്രോഹത്തില്‍ മത്സരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ ജനത്തിന് മടുത്തിരിക്കുന്നു. അഛേദിന്‍ മോഹിപ്പിച്ച് അധികാരത്തിലേറി അഞ്ചു വര്‍ഷം കൊണ്ട് ബി.ജെ.പി രാജ്യത്തെ മുച്ചൂടും തകര്‍ത്തു. സാമ്പത്തിക സാംസ്കാരിക സാമൂഹ്യ രംഗത്തെ രാജ്യത്തിന്റെ യശ്ശസ് കെടുത്തിയവര്‍ ഓരോ സാധാരണ പൗരനെയും ദുരിതത്തിലാക്കി. ഏതാനും കുത്തക കോര്‍പ്പറേറ്റുകളുടെ മാത്രം സര്‍ക്കാറായി പ്രവര്‍ത്തിച്ച മോദി ഭരണകൂടം തുടരാതിരിക്കാന്‍ യു.പി.എയുടെ നേതൃത്വത്തില്‍ ബദല്‍ വരണമെന്നാണ് പൊതു വികാരം.
ഭരണ നേട്ടങ്ങള്‍ പറഞ്ഞ് വോട്ടു ചോദിക്കുന്നതിന് പകരം വര്‍ഗീയതയും വൈകാരികതയും പ്രസംഗിക്കുന്ന മോദിക്ക് എതിരായ വികാരത്തോടൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതും വലിയ സ്വാധീനമാണ് ചെലുത്തുക. രാജ്യത്തിന്റെ പൈതൃകവും കര്‍ഷകന്റെയും സാധാരണക്കാരന്റെയും യുവാക്കളുടെയും സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ വ്യക്തമായ പദ്ധതികളോടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജനങ്ങളെ സമീപിക്കുന്നത്.
എല്ലാം ശരിയാകുമെന്ന് പുകമറ തീര്‍ത്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷം കൊണ്ട് ഒരു നല്ല കാര്യവും ചെയ്തില്ല. മദ്യമൊഴുക്കാന്‍ ബാറുകളും ബിവറേജുകളും തുറന്നവര്‍ ഒരു പള്ളിക്കൂടം പോലും പുതിയത് തുടങ്ങിയില്ല. പ്രളയകാലത്ത് നോക്കുകുത്തിയായി നിന്ന് ഡാം മാനേജ്മെന്റ് വീഴ്ചയിലൂടെ അഞ്ഞൂറോളം പേരെ മുക്കി കൊന്ന സംസ്ഥാന സര്‍ക്കാര്‍ പ്രളയാനന്തരം അതിജീവനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ പോലും തയ്യാറാക്കിയില്ല.
പ്രളയത്തിന്റെ പേരിലും പണം പിരിച്ച സര്‍ക്കാര്‍ പിണറായിക്ക് പാര്‍ട്ടി പരിപാടികള്‍ക്ക് പറക്കാന്‍ ഹെലിക്കോപ്റ്ററായും സ്വന്തക്കാര്‍ക്ക് ലക്ഷങ്ങള്‍ അനുവദിച്ചും ധൂര്‍ത്തടിക്കുമ്പോള്‍ ജനം പെരുവഴിയിലാണ്. അക്രമ രാഷ്ട്രീയത്തില്‍ രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ പ്രതിയും വാദിയുമായി സി.പി.എമ്മും സര്‍ക്കാറുമാണ് പ്രതിക്കൂട്ടില്‍. 29ല്‍ 21 പേരെയും കൊന്നു തള്ളിയത് സി.പി.എമ്മാണ്. ദുഃഖകരമായ മറ്റുള്ള രാഷ്ട്രീയ കൊലകള്‍ ആകസ്മികമായി സംഭവിക്കുമ്പോള്‍ ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്ത് കൊല നടപ്പാക്കി പ്രതികളെ രക്ഷിക്കുന്ന സമീപനം സി.പി.എമ്മിന് മാത്രം അവകാശപ്പെട്ടതാണ്.
വടകരയില്‍ കൊലക്കത്തി രാഷ്ട്രീയത്തിന്റെ പ്രതിപുരുഷനായി അറിയപ്പെടുന്ന രണ്ടു കൊലക്കേസുകള്‍ ഉള്‍പ്പെടെ രണ്ടു ഡസനോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയ എല്‍.ഡി.എഫ്, പ്രബുദ്ധ കേരളത്തോട് തുറന്ന യുദ്ധമാണ് പ്രഖ്യാപിച്ചത്. ടി.പി ചന്ദ്രശേഖരനും ഷുക്കൂറും ശരതും ക്രിപേഷും ഷുഹൈബും അസ്്ലമും ഉള്‍പ്പെടെ സി.പി.എം അറുകൊലക്ക് ഇരയായതിന്റെ പട്ടിക നീളരുതെന്ന് ഓരോരുത്തരും സമ്മതിദാനത്തിലൂടെ ഉറപ്പാക്കും.
വിശ്വാസങ്ങളെയും ആചാരങ്ങളെയും ഭരണത്തിന്റെ മുഷ്ക്കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരായ എല്ലാ വിഭാഗം വിശ്വാസികളുടെയും രോഷം അണപൊട്ടുകയാണ്. ഇതെല്ലാം കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പിന്തുണയാണ് യു.ഡി.എഫിന് എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്ഥമായി വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, വ്യക്തികള്‍, കൂട്ടായ്മകള്‍ എല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിലാണ് അവര്‍ സമാധാനവും രക്ഷയും പുരോഗതിയും കാണുന്നത്. തെരഞ്ഞെടുപ്പ് പ്രവര്ത്തകന രംഗം ആവേശവകരവും തൃപ്തികരവുമാണ്. 13 അസംബ്ലി മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. വടകര, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കും. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുവമ്പാടിയില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം അരലക്ഷം കവിയുമെന്ന് ഉറപ്പാണെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ