വന്യജീവികള്‍ക്കുള്ള വില മനുഷ്യനില്ല, മന്ത്രിക്ക് ശരിയായ വിവരവുമില്ലെന്ന് കിസാൻസഭ; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറച്ചുകാട്ടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ അട്ടിമറിക്കുന്നുവെന്ന് പരാതി!
കോഴിക്കോട്: കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറച്ചുകാട്ടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ അട്ടിമറിക്കുന്നതായി നാഷനലിസ്റ്റ് കിസാന്‍സഭ. കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ 2008ല്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേസമയം 2018ല്‍ 168 പേരാണു കൊല്ലപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ പ്രതിവര്‍ഷം കേവലം 20 പേര്‍ ആക്രമണത്തില്‍ മരിക്കുന്നു എന്നാണ് വനംമന്ത്രി കെ. രാജു നിയമസഭയില്‍ പറഞ്ഞത്.
ഇത് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണെന്ന് വിവരാവകാശം വഴി ലഭിച്ച കണക്കുകളില്‍നിന്ന് വ്യക്തമാണെന്നു ഭാരവാഹികള്‍ പറഞ്ഞു. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 100 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. മൃഗങ്ങള്‍ക്കു ലഭിക്കുന്ന സംരക്ഷണം പോലും വനാതിര്‍ത്തികളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കു ലഭിക്കുന്നില്ല. ഉറ്റവര്‍ നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടിപ്പോയ ഒട്ടേറെ കുടുംബങ്ങളുണ്ട്.

ഇതിനെ വനംവകുപ്പ് ലാഘവത്തോടെ കാണുന്നു. ഇപ്പോള്‍ നല്‍കുന്ന അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ 25 ലക്ഷമായി ഉയര്‍ത്തണം. ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കണം. വിപണിമൂല്യമുള്ള മരങ്ങള്‍ സ്വന്തംസ്ഥലത്തു കൃഷി ചെയ്യാനും വെട്ടിവില്‍ക്കാനും കര്‍ഷകനെ അനുവദിക്കണം. പട്ടയപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. പട്ടയം ദാനമല്ല, അവകാശമാണ്. കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ കൃഷിസ്ഥലത്തു കയറിയാല്‍ കൊല്ലാനുള്ള അവകാശം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കണം.
ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് കേരള സര്‍ക്കാരും കൈക്കൊള്ളണമെന്നും നാഷനലിസ്റ്റ് കിസാന്‍സഭ ചെയര്‍മാന്‍ പി.എം ജോസഫ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. സെക്രട്ടറി കെ.പി കൃഷ്ണന്‍ കുട്ടി, എസ് വി എ സലീം, വി.വി ചന്ദ്രന്‍ മാസ്റ്റര്‍, ഒ.ഡി തോമസ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications