നവകേരള സദസ്സ്: മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ലഭിച്ചത് 45897 പരാതികള്‍
സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയിൽ പരിസമാപ്തി. നവകേരള സദസ്സിന്റെ ജില്ലയിലെ അവസാന പര്യടന കേന്ദ്രമായ ബേപ്പൂരിന്റെ ഹൃദയ വായ്പ്പേറ്റുവാങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി മലപ്പുറത്തിന്റെ മണ്ണിലേക്ക്. കാൽ ലക്ഷത്തിൽപ്പരം ജനങ്ങളാണ് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിനകത്തും വഴിയോരങ്ങളിലുമായി പ്രിയപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നത്.
ആദ്യം ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത് മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻ കുട്ടി, കെ രാജൻ തുടങ്ങിയവരായിരുന്നു. തുടർന്ന് 7.30 ഓടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്കെത്തി. ജനങ്ങൾ നിറഞ്ഞ കരഘോഷത്തോടെയാണ് അഭിവാദനം ചെയ്തത്.

ജില്ലയിൽ നാദാപുരം മണ്ഡലത്തിൽ നിന്നുമാണ് നവകേരള സദസ്സ് ആരംഭിച്ചത്. ഓരോ മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാനായി എത്തിയിരുന്നത്. ജില്ലയിലെ പ്രഭാത യോഗങ്ങളിൽ മന്ത്രിസഭായൊട്ടാകെ ക്ഷണിക്കപ്പെട്ട അതിഥികളുമായും സംവദിച്ചാണ് ഓരോ ദിവസവും നവകേരള സദസ്സ് തുടങ്ങിയിരുന്നത്.
എല്ലാ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ച് പൊതുജനങ്ങളിൽ നിന്നും നിവേദനങ്ങളും സ്വീകരിച്ചിരുന്നു. മൂന്നു ദിവസം നീണ്ട ജില്ലയിലെ പര്യടനങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് തൊട്ടടുത്ത ജില്ലയിലേക്ക് നീങ്ങി.
കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്. പേരാമ്പ്ര-4316, നാദാപുരം-3985, കുറ്റ്യാടി-3963, വടകര-2588, ബാലുശ്ശേരി-5461, കൊയിലാണ്ടി-3588, എലത്തൂർ-3224, കോഴിക്കോട് നോർത്ത്-2258, കോഴിക്കോട് സൗത്ത്-1517, തിരുവമ്പാടി-3827, കൊടുവള്ളി-3600, കുന്ദമംഗലം-4171, ബേപ്പൂർ-3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി. അതേസമയം. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 57603.44 കോടി രൂപ പെൻഷനായി വിതരണം ചെയ്തുവെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. 2016ൽ അധികാരത്തിൽ വന്നതിന് ശേഷം സാമൂഹിക പെൻഷൻ 600 രൂപയിൽ നിന്ന് ഉയർത്തി 1600 രൂപയാക്കി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.
2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളം അതിദരിദ്ര കുടുംബങ്ങളുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച സർക്കാരിന് ഒപ്പമാണ് ജനങ്ങൾ എന്നതിന്റെ തെളിവാണ് ഓരോ നവകേരള സദസ്സിനും എത്തുന്ന മനുഷ്യ സാഗരമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications