ലഹരി വഴികള്‍ അടഞ്ഞു, ഇതാ അമ്പരപ്പിക്കുന്ന പുതുവഴി; ഒപി ചീട്ടെടുത്ത് വിദ്യാര്‍ഥികള്‍
കോഴിക്കോട്: ലഹരി സ്വാധീനമുള്ള മരുന്നുകള്‍ വാങ്ങാന്‍ ഡോക്റ്ററുടെ കുറിപ്പടി നിര്‍ബന്ധമായതോടെ മറുവഴി തേടി ഉപയോക്താക്കള്‍. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഞ്ചു രൂപയ്ക്ക് ഒപി ചീട്ടെടുത്ത് മരുന്നെഴുതി മെഡിക്കല്‍ ഷോപ്പില്‍ നല്‍കിയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലഹരി സംഘടിപ്പിക്കുന്നത്. വീര്യംകൂടിയ തരം വേദനാസംഹാരികളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.
മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്, സർക്കാരിന് അനുകൂലമായി വോട്ട്
നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ്, ലഹരി ഗുളികകള്‍ വ്യാപകമാണെന്ന് എക്‌സൈസും പൊലീസും കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കുകയും ലഹരിയുടെ ഇടനിലക്കാര്‍ക്കും കണ്ണികള്‍ക്കുമായി വ്യാപകമായി വലവിരിക്കുകയും ചെയ്തു. ഡോക്റ്ററുടെ നിര്‍ദേശമില്ലാതെ വേദനാ സംഹാരികളും ഉത്തേജകമരുന്നുകളും വില്‍പ്പന നടത്തരുതെന്ന് മോഡിക്കള്‍ ഷോപ്പുകളോട് നാര്‍ക്കോട്ടിക് സ്‌ക്വാഡുകളും ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡും നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലഹരി മരുന്നിന്റെ ലഭ്യത കുറഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ പുതുവഴികള്‍ തേടിത്തുടങ്ങിയത്.
ഒപി ചീട്ട് കൈയില്‍ കിട്ടിയാല്‍ സംശയം വരാതിരിക്കാന്‍ ഡോക്റ്റര്‍മാര്‍ എഴുതുംവിധം രോഗവിവരം കുറിക്കുകയും ശേഷം മരുന്ന് എഴുതുകയും ചെയ്യുന്നതാണ് രീതി. പലരും ന്യൂറോ സംബന്ധമായ അസുഖമാണ് ചീട്ടില്‍ എഴുതുന്നത്. വിശ്വാസ്യതയ്ക്കായി രോഗിയുടെ പ്രഷറും ചീട്ടില്‍ പ്രത്യേകം എഴുതും. ഡോക്റ്ററുടേതെന്നു തോന്നിക്കുംവിധം മരുന്നുകളുടെ പേരുകള്‍ ചുരുക്കിയാണ് എഴുതുന്നത്. തിരക്കേറിയ മെഡിക്കല്‍ ഷോപ്പുകളെയാണ് ഇവര്‍ സമീപിക്കുക. ഈ സമയത്ത് ചീട്ടില്‍ ആശുപത്രിയുടെ സീലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ക്കും ശ്രദ്ധയുണ്ടാവില്ല.
ഒ പി ചീട്ടുകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി ആശുപത്രി അധികൃതര്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ ചീട്ടിനായി നില്‍ക്കുന്ന വിദ്യാര്‍ഥികളോട് രോഗവിവരങ്ങള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്ന മട്ടില്‍ മയക്കുമരുന്ന് ഏജന്റുമാര്‍ കൂടെനില്‍ക്കുന്ന തന്ത്രവും തുടങ്ങി. ഗുളികകള്‍ ലഭിച്ചാല്‍ സ്വയം ഉപയോഗിക്കുന്നവരും ഏജന്റുമാര്‍ക്ക് വലിയ വിലയ്ക്ക് നില്‍ക്കുന്നവരും ഉണ്ട്. ഇവര്‍ക്കായി വലവിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം.