നിപ്പ: കോഴിക്കോട്ട് മുന്‍കരുതല്‍: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡ്
Array
കോഴിക്കോട് : നിപ്പാ വൈറസ് ബാധയ്‌ക്കെതിരേ പ്രതിരോധത്തിന്റെ കോട്ടയൊരുക്കി കോഴിക്കോട്. കൊച്ചിയില്‍ വിദ്യാര്‍ഥിക്കു നിപ്പ സമാന രോഗലക്ഷണം കണ്ടെത്തിയതു മുതല്‍ക്കു തന്നെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിരോധ സൗകര്യങ്ങള്‍ ഒരുക്കി. പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ രണ്ടുതവണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.
ആശുപത്രിയിലെ കെഎച്ച് ആര്‍ഡബ്ല്യുഎസ് വാര്‍ഡ് കെട്ടിടത്തിലെ ജനതാപേവാര്‍ഡില്‍ ഏഴു മുറികളിലായാണ് കഴിഞ്ഞതവണ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിരുന്നത്. നിപ്പയ്ക്കും പനിബാധയ്ക്കും ശേഷം പേ വാര്‍ഡ് കെട്ടിടം തിരികെ കെഎച്ച്ആര്‍ഡബ്ല്യുഎസിനു കൈമാറിയിരുന്നെങ്കിലും ഐസൊലേഷന്‍ വാര്‍ഡ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗമായി തുടര്‍ന്നു വരികയായിരുന്നു. ഇതില്‍ അഞ്ചുമുറികളില്‍ നിലവില്‍ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്. രണ്ടു മുറികള്‍ അടിയന്തര അറ്റക്കുറ്റപ്പണി നടത്തി സജ്ജമാക്കും.
ഡിഎംഒ ഡോ. ജയശ്രീയുടെ നേതൃത്വത്തിലാണ് ജില്ലാതലത്തില്‍ പ്രതിരോധ- ജാഗ്രതാ നടപടികള്‍ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞമാസം തന്നെ നിപ്പ മുന്‍കരുതല്‍ എടുക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിയിലെ സൂപ്രണ്ടുമാരുടെ യോഗം വിളിച്ചുചേര്‍ത്ത് തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. നിപ്പ ബാധയുടെ സമയത്ത് കോഴിക്കോട്ട് പിന്തുടര്‍ന്ന പ്രോട്ടോക്കോള്‍ പ്രകാരമാണ് എറണാകുളത്തും നടപടികള്‍. കഴിഞ്ഞ നിപ്പാ സമയത്ത് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍ എന്നിവര്‍ എറണാകുളത്തേക്കു പോയിട്ടുണ്ട്.
കോഴിക്കോട്ടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഒപിയില്‍ ട്രയാജ് (ഡോക്ടര്‍മാരുടെ പ്രത്യേക ടീം) സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിപ്പ സംശയിക്കുന്ന രോഗികളുടെ രക്തസാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കും. പനിബാധിച്ചു വരുന്ന രോഗികളെ പരിശോധിച്ച ശേഷം സാധാരണ പനിയാണെങ്കില്‍ ഗവ. ജനറല്‍ ബീച്ച് ആശുപത്രിയിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ശുചീകരണ വിഭാഗത്തിലെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളും. മുന്‍കൂര്‍ അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.