നിപ: കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറക്കും: ഇളവുള്ളത് ഇവയ്ക്ക് മാത്രം
കോഴിക്കോട്: നിപ പരിശോധനയ്ക്കയച്ച 5 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ ചേർന്ന കോർ കമ്മിറ്റി യോഗത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു വീണ ജോർജ് പങ്കെടുത്തത്.
അതേസമയം, ജില്ലയിൽ സെപ്റ്റംബർ 25 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ കൺടെയ്ൻമെൻറ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടത്.

കൺടെയ്ൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരേണ്ടതാണ്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരേണ്ടതാണ്. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇതുപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സെപ്റ്റംബർ 16ലെ ഉത്തരവ് പ്രകാരം അധ്യയനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു.
അതേസമയം, ഐസൊലേഷനിലുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒപി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ഇ സഞ്ജീവനി നിപ ഒപി സേവനം ലഭ്യമാകുക. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.












Click it and Unblock the Notifications