കോർപ്പറേഷന്റെ ഒരു നീക്കവും അംഗീകരിക്കില്ല: കോഴിക്കോട് ആവിക്കലില്‍ ലോംങ് മാർച്ച്
കോടതി അനുമതിയോടെയാണ് കോർപ്പറേഷന്‍ മാലിന്യ പ്ലാന്റ് നിർമ്മിക്കാന്‍ പോവുന്നതെങ്കിലും പ്രദേശത്ത് വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്

കോഴിക്കോട്: ജില്ലയിലെ കോതി, ആവിക്കൽ തോട് പ്രദേശങ്ങളിൽ നിർമ്മിക്കാൻ ഉദ്യേശിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കി സമര സമിതി. പ്രതിഷേധത്തിന്റെ ഭാഗമായി വെല്‍ഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ കോതി മുതല്‍ ആവിക്കല്‍ തോട് വരെ ലോംങ് മാർച്ച് സംഘടിപ്പിച്ചു. സാധാരണക്കാരായ തീരദേശവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് തികച്ചും അശാസ്ത്രീയമായ ഒരു പദ്ധതിയാണ് കോഴിക്കോട് കോർപ്പറേഷൻ വിഭാവനം ചെയ്തിരിക്കുന്ന മാലിന്യ പ്ലാൻറുകൾ. ഇത് ജനഹിതത്തിന് തീർത്തും എതിരാണെന്ന് ജാഥയില്‍ പങ്കെടുത്തുകൊണ്ട് വെല്‍ഫെയർ പാർട്ടി നേതാവ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
ഈ പദ്ധതിക്കെതിരെ പ്രദേശത്തെ ജനങ്ങൾ മാസങ്ങളായി നിരന്തരമായ പ്രക്ഷോഭത്തിലാണ്. ജനങ്ങൾ നടത്തിവരുന്ന സമരങ്ങൾക്ക് ശക്തി പകരുന്ന വലിയൊരു മുന്നേറ്റമാണ് ഇന്നലെ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ ലോങ്ങ് മാർച്ച്. നൂറു കണക്കിന് പ്രവർത്തകരും തീരദേശ വാസികളും സമരസമിതി പ്രവർത്തകരും പങ്കാളികളായ ജനകീയ മാർച്ചിനെ ഇരു നാടുകളും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ജനവാസകേന്ദ്രമായ ഈ പ്രദേശത്തിന് അനുയോജ്യമല്ലാത്ത ഒരു പദ്ധതിയാണ് അധികൃതർ വികസനമെന്ന പേരിൽ ഭരണ ഹുങ്കും പോലീസിൻ്റെ ഭീകര മർദ്ദനവും കൊണ്ട് അടിച്ചേൽപിക്കാൻ നോക്കുന്നത്. തികച്ചും അശാസ്ത്രീയമായാണ് പദ്ധതിക്കായി ഡിപിആർ തയ്യാറാക്കിയിരിക്കുന്നതെന്ന് ഒറ്റവായനയിൽ തന്നെ ആർക്കും മനസ്സിലാകും. ഏതോ പദ്ധതിയുടെ ഡി.പി.ആർ അതേപോലെ പകർത്തിവെച്ചു എന്നതല്ലാതെ പ്രസ്തുത പ്രദേശങ്ങളെ പ്രത്യേകം മനസ്സിലാക്കിയല്ല അത് തയ്യാറാക്കിയിരിക്കുന്നത്. പ്രദേശത്തെ ജനസാന്ദ്രത പാരിസ്ഥികാവസ്ഥ തുടങ്ങിയവ ഒട്ടും പരിഗണിക്കാതെയാണ് കക്കൂസ് മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി തീരപ്രദേശത്തെ സർക്കാർ പരിഗണിക്കുന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ തന്നെ ഇത്തരം പദ്ധതികൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് ഒരിക്കലും യാദൃശ്ചികം അല്ല . വരേണ്യബോധമാണ് സർക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജന വിരുദ്ധ പദ്ധതിക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രക്ഷോഭം ആരംഭിച്ചപ്പോൾ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനും തീര ജനതയെ തീവ്രവാദികൾ എന്ന് മുദ്രകുത്താനുമാണ് കോർപ്പറേഷൻ ഭാരണകൂടവും ഇടതു സർക്കാറും സിപിഎം നേതാക്കളും ശ്രമിച്ചത്. കേരളത്തിൽ രൂപപ്പെടുന്ന എല്ലാ ജനകീയ സമരങ്ങളെയും തീവ്രവാദികളുടെ സമരം എന്ന് നാമകരണം ചെയ്തു തകർക്കാൻ ശ്രമിക്കുന്ന പതിവ് രീതി തന്നെയാണ് സി.പി.എം ഇവിടെയും സ്വീകരിച്ചത്.
എന്നാൽ സർക്കാറിന്റെയും അവരെ നയിക്കുന്ന പാർട്ടിയുടെയും സകലമാന കുതന്ത്രങ്ങളും തിരിച്ചറിഞ്ഞ് സമരത്തെ അനുദിനം ശക്തിപ്പെടുത്താനാണ് പ്രദേശവാസികൾ ശ്രമിക്കുന്നത്. ഈ സമരങ്ങൾക്ക് ശക്തി പകരുന്ന മുന്നേറ്റമായി ലോങ്ങ് മാർച്ച് മാറി എന്ന് ഇന്നലെ ലോങ്ങ് മാർച്ചിൽ പങ്കെടുത്ത സമരസമിതി നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തി. ലോങ്ങ് മാർച്ചിനെ അഭിസംബോധന ചെയ്ത ജനകീയ സമര നായകൻ ഗ്രോവാസുവും അംബികയും (മറുവാക്ക് ) മറ്റുള്ളവരും ഇത്തരം ജനകീയ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വെൽഫെയർ പാർട്ടി നൽകുന്ന പിന്തുണ പ്രത്യേകം പരാമർശിക്കുകയുണ്ടായി.
വരും ദിവസങ്ങളിൽ ഈ സമരത്തെ കൂടുതൽ ശക്തമാക്കാനും സാധാരണക്കാരായ തീര ജനതക്ക് നീതി ലഭ്യമാക്കാനും വെൽഫെയർ പാർട്ടി മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications