അനധികൃത ട്രെയിൻ ടിക്കറ്റ് വിൽപ്പന: കോഴിക്കോട്ട് ഒരാൾ പിടിയിൽ, പരിശോധന കർശനമാക്കി ആർപിഎഫ്
കോഴിക്കോട്: റെയിൽവേയുടെ ഇ-ടിക്കറ്റ് ബുക്ക് ചെയ്ത് അനധികൃതമായി വിൽപ്പന നടത്തിയതിനു ഒരാൾ പിടിയിലായി. കല്ലായി ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് മുഹസിനെയാണ് റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്. വി.കെ.കെ. മേനോൻ റോഡിൽ സ്മാർട്ട് കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇയാൾ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വെള്ളം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ചന്ദ്രയാന്‍-2: വിക്ഷേപണത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
വ്യക്തികൾക്കു സ്വന്തം ആവശ്യത്തിന് ഇ ടിക്കറ്റ് ബുക്ക് ചെയ്യാൻ അക്കൗണ്ട് ആരംഭിക്കാനുള്ള ഇന്ത്യൻ റെയിവേയുടെ സൈറ്റിലെ സൗകര്യമാണ് മുഹമ്മദ് മുഹസിൻ ദുരുപയോഗം ചെയ്ത് തിരിമറി നടത്തിയത്. വ്യത്യസ്ത ഫോൺ നമ്പറുകളും മെയിൽ ഐഡിയും ഉപയോഗിച്ച് നാല് അക്കൗണ്ട് ഇയാൾ ഉണ്ടാക്കിയതായി പരിശോധനയിൽ കണ്ടെത്തി. നിയമപ്രകാരം ഒരു അക്കൗണ്ടിൽ നിന്നു നാലു ടിക്കറ്റ് ബുക്ക് ചെയ്യാം. ഭാര്യ, മക്കൾ തുടങ്ങി ബന്ധുക്കൾക്കു മറ്റും ഉപയോഗിക്കാൻ വേണ്ടിയാണിത്. ഇവ വിൽപ്പന നടത്തുന്നതു കുറ്റകരമാണ്. മുഹമ്മദ് മുഹസിൽ ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിൽ നിന്നായി ഇ-ടിക്കറ്റ് ബുക്കു ചെയ്ത് അധികതുകയ്ക്കു വിൽപ്പന നടത്തിയെന്നാണു തെളിഞ്ഞിരിക്കുന്നത്. ഇത്തരം ടിക്കറ്റുകൾ വാങ്ങുന്നതും വിൽക്കുന്നതും മൂന്നുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണെന്ന് ആർപിഎഫ് അറിയിച്ചു.
43,000 രൂപയുടെ 27 ഇ-ടിക്കറ്റുകൾ സമീപകാലത്തായി വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. 22847 രൂപ വില വരുന്ന ഇ-ടിക്കറ്റുകളുടെ പ്രിന്റൗട്ടും കണ്ടെത്തി. രേഖകൾ ശരിയാക്കി നൽകുന്നതടക്കമുള്ള സേവനങ്ങൾക്കു ലൈസൻസുള്ള സ്ഥാപനമാണ് സ്മാർട്ട് കമ്യൂണിക്കേഷൻസ്. ഇക്കൂട്ടത്തിൽ റെയിൽവേ ടിക്കറ്റ് ലഭ്യമാണ് എന്ന ബോർഡ് വച്ചാണ് അനധികൃത വ്യാപാരം നടത്തിയിരുന്നത്. സ്ഥാപനത്തിലെ കംപ്യൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആർപിഎഫ് എസ്‌ഐമാരായ എം. ്അക്ബർ അലി, കെ.എം. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആർപിഎഫ് അറിയിച്ചു.