കൊയിലാണ്ടിയിൽ കണ്ടെയ്നർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു, ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
കോഴിക്കോട്: ദേശീയ പാതയിൽ കൊയിലാണ്ടിയിൽ കണ്ടെയ്നർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ട് കടകൾ തകർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ നഗരഹൃദയത്തിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. കണ്ടെയ്നർ ലോറിയുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി ജാഫർ ആണ് മരിച്ചത്. ടാങ്കർ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി രാജേന്ദ്രൻ, ചിന്നദുരൈ, കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന ബാപ്പു, അബൂബക്കർ എന്നിവർക്കും കടവരാന്തയിൽ ഉറങ്ങുകയായിരുന്ന കോട്ടയം സ്വദേശി രാജനുമാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാപ്പുവിന്റെ നില ഗുരുതരമാണ്.
ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി
കോഴിക്കോട് നിന്ന് മൽസ്യം കയറ്റിപ്പോവുകയായിരുന്നു കണ്ടെയ്നർ ലോറി. മംഗലാപുരത്തു നിന്ന് പാചകവാതകവുമായി ചേളാരിയിലെക്ക് വരികയായിരുന്നു ടാങ്കർ ലോറി. അപകടത്തെതുടർന്ന് നിയന്ത്രണം വിട്ട ടാങ്കർ ലോറി പാഞ്ഞുകയറിയാണ് രണ്ട് കടകൾ പൂർണ്ണമായും തകർന്നു. കൊയിലാണ്ടി ഫയർഫോഴ്സും പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ടെയ്നർ ലോറിയിൽ കുടുങ്ങിയവരെ ഗ്യാസ് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. കടവരാന്തയിലുണ്ടായിരുന്ന രാജനെയും ഏറെ പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. ലോറിക്കും കെട്ടിടത്തിനുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു രാജൻ. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. പുലർച്ചെ അഞ്ച് മണിയോടെയാണ് ഗതാഗതം ഭാഗിഗമായി പുനസ്ഥാപിച്ചത്.
കെഎസ്ആർടിസി ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ടയ്നർ ലോറി ടാങ്കറിലിടിച്ചതെന്നാണ് പ്രാഥമിക സൂചന. ടാങ്കറിന്റെ ക്യാബിൻപൂർണ്ണമായും തകർന്നു. അപകടവിവരമറിഞ്ഞ് കൊയിലാണ്ടി തഹസിൽദാറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണൻ, എസ്ഐ റൗഫ്, തുടങ്ങിയവരും, ജനപ്രതിനിധികളും കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തിൽപ്പെട്ട കണ്ടയ്നർ ലോറി പഴയ സ്റ്റാൻഡിലേക്കു മാറ്റി.
ചേളാരിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നും ഇൻസ്പെക്ഷൻ സീനിയർ ഫോർമാൻമാരായ മധു സൂദനൻ ,വിനോദ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി ടാങ്കർ ലോറി പരിശോധിച്ച് വാതകചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തി. ടാങ്കർ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട. അപകടം നടന്നതു പെട്രോൾ പമ്പിനു സമീപമായത് വൻ ആശങ്ക സൃഷ്ടിച്ചിരുന്നു. ഫയർഫോഴ്സിന്റെയും പോലീസിന്റെയും അതിദ്രുത ഇടപെടലുകളാണ് വൻദുരന്തസാധ്യത ഒഴിവാക്കിയത്.