നിലമ്പൂര്‍ ഉള്‍വനത്തിലെ ആദിവാസികോളനിയില്‍ കരിമ്പനി, ഒന്നര വയസ്സുകാരി മരിച്ചു, പനി പരത്തുന്ന മണലീച്ചയെ തുരത്താന്‍ മരുന്ന് തളിച്ചു
മലപ്പുറം: നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ ആദിവാസി കോളനിയില്‍ കരിമ്പനി വ്യാപകം. ഒന്നര വയസ്സുകാരി മരിച്ചു, പനി പരത്തുന്ന മണലീച്ചയെ തുരത്താന്‍ മരുന്ന് തെളിച്ചു. കരുളായി ഉള്‍വനത്തിലെ കുപ്പമലയില്‍ കരിമ്പനി റിപ്പോര്‍ട്ട് ചെയ്തത്തിനെ തുടര്‍ന്നാണ് മാഞ്ചീരി കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്
കഴിഞ്ഞ വ്യാഴാഴ്ച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് കുപ്പമലയിലെ കേത്തന്‍, ഷീബ ദമ്പതികളുടെ ഒന്നര വയസ്സായ മകള്‍ ഷീജ മരണമടഞ്ഞത്. ഇതേ തുടര്‍ന്നാണ് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാഞ്ചീരി കോളനിയില്‍ മരുന്ന് തളിച്ചത്. കരിമ്പനി പരത്തുന്ന മണലീച്ചയുള്‍റ്റടെ മറ്റ് രോഗങ്ങള്‍ പരത്തുന്ന പ്രാണികളെ നശിപ്പിക്കുന്നതിനുള്ള മരുന്നാണ് തളിച്ചത്.
ബയോളജിസ്റ്റ് ശ്രീകൃഷ്ണകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് മരുന്ന് പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് കുപ്പമലയിലാണെങ്കിലും അധികൃതര്‍ മരുന്ന് തളിച്ചത് പതിനഞ്ച് കിലോമീറ്റര്‍ ഇപ്പുറത്തുള്ള മാഞ്ചീരിയിലാണെന്ന ആരോപണമുണ്ട്. മാഞ്ചീരിയിലും പരിസര പ്രദേശങ്ങളിലും പ്രാഥമിക പരിശോധന നടത്തിയെങ്കിലും രോഗം പരത്തുന്ന മണലീച്ചകളെ കണ്ടെത്താനായിട്ടില്ല.
കരിമ്പനി ബാധിച്ച് ജില്ലയിലെ ആദ്യ മരണം
കരിമ്പനി ബാധിച്ച് ഒന്നര വയസുക്കാരി മരിച്ചതിനെ തുടര്‍ന്ന് മാഞ്ചീരി കോളനിയില്‍ ആരോഗ്യ വകുപ്പ് മെഗാമെഡിക്കല്‍ ക്യാംപ് നടത്തി. കരിമ്പനി മറ്റുള്ളവരിലേക്ക് പടരാതെ നിയന്ത്രിക്കുന്നതിനും, പ്രാണികള്‍ മുഖാന്തരം പടരുന്ന മറ്റ് രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കോളനിയില്‍ പരിശോധന നടത്തിയത്. സംസ്ഥാനത്ത് മൂന്നാമത്തെ കരിമ്പനി റിപ്പോര്‍ട്ട് ചെയ്തത് ഇവിടെയാണ്.
കരിമ്പനി ബാധിച്ച് ജില്ലയില്‍ ആദ്യമായി മരണം റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണക്കൂടവും ചേര്‍ന്ന് അടിയന്തിരമായി കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ആദിവാസികളെ സ്‌ക്രീനിംഗ് നടത്തിയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. ഷൈലജ, ഡോ. കാജാഹുസൈന്‍, ട്രൈബല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി സോമന്‍, കരുളായി മെഡിക്കല്‍ ഓഫീസര്‍ കെ. റിയാസ് എന്നിവരാണ് ആദിവാസികളെ പരിശോധന നടത്തിയത്. വന വിഭവ ശേഖരണത്തിനടക്കം കാട്ടിലേക്ക് പോവുമ്പോള്‍ നിരവധി ഈച്ചകള്‍ ഇവരെ കടിക്കാറുണ്ട്്. ആയതിനാല്‍ തന്നെ വനത്തിലേക്ക് പോവുമ്പോള്‍ ശരീരത്തില്‍ പുരട്ടാനുള്ള ക്രീമുകള്‍ ആരോഗ്യവകുപ്പ് ക്യാംപില്‍ വിതരണം ചെയ്തു.
ഷര്‍ട്ടുകള്‍ അഴിച്ച് ശരീരത്തിലുള്ള പാടുകളും മുറിവുകളും പരിശോധിച്ചു
മാഞ്ചീരിയിലെത്തിയ ആദിവാസികളുടെ ഷര്‍ട്ടുകള്‍ അഴിച്ച് ശരീരത്തിലുള്ള പാടുകളും മുറിവുകളും സംഘം വിദഗ്ധമായി പരിശോധിച്ചു. അതേ സമയം ഉള്‍വനത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ മാത്രമാണ് ക്യാംപിലെത്തിയത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഉള്‍വനത്തിലെ അളകളില്‍ തന്നെയാണുളളത്. മണ്ണള, പൂച്ചപാറ, കുപ്പമല, നാഗമല, മാഞ്ചീരി, കരിമ്പുഴ എന്നിവിടങ്ങളിലുള്ളവര്‍ ക്യാംപിനെത്തിയിരുന്നു. അതേ സമയം മരണം നടന്ന കോളനിയിലുളളവര്‍ ക്യാംപിനെത്തിയിരുന്നില്ല.
ജില്ലാ മലേറിയ ഓഫീസര്‍ യു.കെ കൃഷ്ണന്‍, ഡി.കിരണ്‍ രാജ്, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ശ്രീകുമാര്‍, ടി.ഇ.ഒ സി ഷൈജു, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ നജീബ്, എല്‍.എച്ച്.ഐ രാജലക്ഷ്മി, ജെ.എച്ച്.ഐ വി.ഇന്ദുലാല്‍ തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി.