ശബരിമല: സര്‍ക്കാര്‍ റിവ്യൂപെറ്റീഷന്‍ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ റിവ്യൂപെറ്റീഷന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും ഭക്തജനങ്ങളുടെ വികാരവും ഉള്‍പ്പെടുത്തിയാവണം റിവ്യൂപെറ്റീഷന്‍ നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ ദേവസ്വംബോര്‍ഡിനെകൊണ്ട് പെറ്റീഷന്‍ കൊടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകപക്ഷീയമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ ഉറച്ചു നില്‍ക്കാതെ യാഥാര്‍ത്ഥ്യം കോടതിയ്ക്കു മുന്നില്‍ കൊണ്ടുവരണം. വിധിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളോട് യോജിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ വിശ്വാസികളെ കൂടി കണക്കിലെടുത്തായിരിക്കണം തീരുമാനമെടുക്കേണ്ടത്. ആചാരാനുഷ്ഠാനങ്ങള്‍ തുടരണം എന്ന നിലപാടായിരുന്നു യുഡിഎഫ് സ്വീകരിച്ചിരുന്നത്. അതനുസരിച്ചായിരുന്നു അക്കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ എല്‍ഡിഎഫ് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ല. മുമ്പുണ്ടായ വീഴ്ചകള്‍ ഇപ്പോഴും തുടരുകയാണ്.

നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ ഇത്തരത്തില്‍ വിധിയുണ്ടാവുമായിരുന്നില്ല. കേരളത്തിലെ ജനസംഖ്യയ്ക്ക് തുല്യമായുള്ള ആളുകളാണ് ഏതാനും ദിവസങ്ങകൊണ്ട് ശബരിമലയിലെത്തുന്നത്. ഇവിടത്തെ സൗകര്യവും സുരക്ഷയും കോടതിയെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിരുന്നില്ല. സ്ത്രീകള്‍ വരാന്‍ സാധ്യതയുണ്ടോ, വന്നാല്‍ എന്തൊക്കെ സൗകര്യം ഒരുക്കണം തുടങ്ങിയ കാര്യങ്ങളില്‍ പഠനമോ പരിശോധനയോ നടത്താനും സര്‍ക്കാര്‍ തയാറായിട്ടില്ല.
ഭൂരിപക്ഷ ബെഞ്ചിന്റെതാണ് വിധിയെങ്കിലും അതേബെഞ്ചിലുള്ള ഇന്ദുമല്‍ഹോത്രയുടെ വിയോജനവിധി യുക്തിസഹമാണ്. ഇത് ചര്‍ച്ച ചെയ്യപ്പെടും. വിയോജനവിധി പിന്നീട് കോടതി അംഗീകരിച്ച സംഭവം ഇന്ത്യയിലുണ്ടായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ജാതിമത സമുദായഭേദമന്യേ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറിങ്ങും. ശബരിമല വിഷയത്തില്‍ ആര്‍എസ്എസും സിപിഎമ്മുമാണ് ഓരേ നിലപാടുമായി മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

അഴിമതി ഞങ്ങളുടെ ശൈലിയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യവും പറയാന്‍ മുഖ്യമന്ത്രിയ്ക്കും എക്സൈസ് മന്ത്രിയ്ക്കും കഴിഞ്ഞിട്ടില്ല. നടപടികള്‍ സുതാര്യമാവണമായിരുന്നു. രഹസ്യമായി നീക്കങ്ങള്‍ നടത്തിയത് അഴിമതി ഒളിപ്പിക്കാനാണന്നും ഈ സാഹചര്യത്തില്‍ ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോളിനും ഡീസലിനും ഇപ്പോള്‍ 2.50 രൂപ കുറച്ചതില്‍ കാര്യമില്ല. ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.












Click it and Unblock the Notifications