സിപിഎം സ്ഥാനാർഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം: കെകെ രമയ്ക്കെതിരേ കേസെടുക്കാൻ ഉത്തരവ്!
കോഴിക്കോട്: വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ കൊലയാളിയെന്നു പരാമർശിച്ച ആർഎംപിഐ നേതാവ് കെ.കെ. രമയ്ക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. വടകര ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മജിസ്ട്രേറ്റ് ജലജറാണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഡിജിപിക്കു നൽകിയ പരാതിയിലാണ് നടപടി. സ്ഥാനാർത്ഥിക്കെതിരേ അപകീർത്തികരവും തെറ്റായതുമായ പരാമർശം നടത്തിയതിനു ജനപ്രാതിനിധ്യ നിയമത്തിലെ 171ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്.
യോഗി ആദിത്യ നാഥിന്റെ 'മോദി സേനാ' പരാമർശം വിവാദത്തിൽ; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതു വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പടർത്തിയതായി കോടിയേരി പരാതിയിൽ ആരോപിച്ചിരുന്നു. അപകീർത്തികരമായ പരാമർശത്തിനെതിരേ മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. മാർച്ച് 16ന് ആർഎംപിഐ കോഴിക്കോട്ടു ചേർന്ന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശനം രമ നടത്തിയത്.
രമയുടെ പരാമർശത്തിനെതിരേ അവരുൾപ്പെടെ മൂന്ന് ആർഎംപിഐ നേതാക്കൾക്കെതിരേ പി. ജയരാജനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. രമയ്ക്കെതിരേ കേസെടുക്കാനുള്ള ഉത്തരവിനെ വിമർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ രംഗത്തെത്തി. ടി.പിയെ കൊന്നവർ ഇപ്പോൾ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. രമയ്ക്കെതിരായ കേസ് നിയമപരമായി നേരിടും. സത്യം പറഞ്ഞതിനാണ് കേസെടുത്തതതെന്നും യുഡിഎഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും മുരളീധരൻ പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ