അപകീർത്തികരമായ പ്രസ്താവന: ആർഎംപി നേതാക്കൾക്ക് പി ജയരാജന്റെ വക്കീൽനോട്ടീസ്, കൊലയാളിയെന്ന് വിശേഷണം!
കോഴിക്കോട്: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും തന്നെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാരോപിച്ച് ആർഎംപിഐ നേതാക്കൾക്കെതിരെ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ വക്കീൽനോട്ടീസ് അയച്ചു. ആർഎംപി ഭാരവാഹികളായ കെകെ രമ, എൻ വേണു, പി കുമാരൻകുട്ടി എന്നിവർക്കെതിരെ അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്.
അനിയൻ അംബാനിയെ ചേർത്ത് പിടിച്ച് മുകേഷ് അംബാനി; ജയിൽ ശിക്ഷയൊഴിവാക്കിയത് 462 കോടി പിഴയൊടുക്കി
കഴിഞ്ഞദിവസം കോഴിക്കോട്ടു ചേർന്ന ആർഎംപി യോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കവേ പി ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചുവെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ഇതു വടകര മണ്ഡലത്തിലെ വോട്ടർമാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്താവനയാണ്. ഒരു അന്വേഷണ ഏജൻസിയും ജയരാജനെതിരെ അത്തരമൊരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. ടിപി ചന്ദ്രശേഖരൻ കേസിൽ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവനയും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസ്, ലീഗ്, ആർഎസ്എസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്നതിനും സമാധാന അന്തരീക്ഷം തകർക്കുന്നതിനും ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള അസത്യപ്രസ്താവന. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞടുപ്പ് പ്രക്രിയ അട്ടിമറിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതിനാൽ ആരോപണം പിൻവലിച്ച് അഞ്ച്ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും വക്കീൽനോട്ടീസിൽ വ്യക്തമാക്കി.
നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്കമ്മീഷണർക്കും പരാതി നൽകും. അപകീർത്തികരവും കെട്ടിച്ചമച്ചതുമായ ആക്ഷേപത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.