നസീറിനെ കാണാൻ പി ജയരാജൻ ആശുപത്രിയിൽ എത്തി; 'ആക്രമണത്തിൽ തനിക്കോ പാർട്ടിക്കോ പങ്കില്ല'
കോഴിക്കോട്: ആക്രമണത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീറിനെ സിപിഎം നേതാവും എൽഡിഎഫ് സ്ഥാനാർഥിയുമായ പി ജയരാജൻ സന്ദർശിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നതടക്കമുള്ള ആരോപണം നിലനിൽക്കുന്നതിനിടെയാണ് ജയരാജൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി നസീറിനെ കണ്ടത്. നസീറിനു നേരെയുണ്ടായ ആക്രമണവുമായി സിപിഎമ്മിനു യാതൊരു ബന്ധവുമില്ലെന്ന് ജയരാജൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ സിപിഎമ്മിനും തനിക്കുമെതിരേ പ്രചരിപ്പിക്കുന്നതു നുണയാണ്. സംഭവത്തിൽ സിപിഎമ്മിനു ബന്ധമുണ്ടെന്ന് നസീർ മൊഴി നൽകിയിട്ടില്ല. നസീറിനെ സിപിഎം പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. അദ്ദേഹം നഗരസഭാ കൗൺസിലറും സിപിഎം അംഗവുമായിരുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്ന സമയത്ത് സാമൂഹികവിഭാഗങ്ങളെപ്പറ്റിയുള്ള സ്വാഭാവിക ചോദ്യം ശരിയല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
ജനം ടിവി- സവ്യസാചി എക്സിറ്റ് പോള് ഫലം! എൽഡിഎഫിന് 4 മുതൽ 7 സീറ്റ് വരെ, യുഡിഎഫ് 11 മുതൽ 15 വരെ!
ഇത്തരം ചോദ്യം മതനിരപേക്ഷത അംഗീകരിക്കുന്ന പാർട്ടിക്കു ചേർന്നതല്ലെന്നായിരുന്നു നസീറിന്റെ അഭിപ്രായം. ഇതേ തുടർന്ന് അദ്ദേഹം അംഗത്വം പുതുക്കിയില്ല. ഇതല്ലാതെ അദ്ദേഹവും പാർട്ടിയും തമ്മിൽ വേറൊരു അഭിപ്രായ തർക്കവുമില്ല. വ്യക്തിപരമായ ഭിന്നതകളുമില്ല. നസീറിന്റെ സഹോദരൻ തലശേരി ടൗണിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്.
സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് മൊഴി കൊടുത്തിട്ടില്ലെന്നാണ് നസീർ പറഞ്ഞത്. മൂന്നാളുകളാണ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തെ സിപിഎം അംഗീകരിക്കുന്നില്ല. ആരാണോ അക്രമം നടത്തിയത് അവരെ കണ്ടെത്തണം. കർശന നടപടിയെടുക്കാൻ പോലീസിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. നസീറിനെതിരായ ആക്രമണത്തെ ഉപയോഗിച്ച് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് എല്ലാ വലതുപക്ഷ രാഷ്ട്രിയക്കാരും ശ്രമിക്കുന്നത്. ഇത്തരം അപവാദപ്രചാരണങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
നസീർ പറയുന്നത് താൻ ഒരു മാധ്യപ്രവർത്തകനെയും കണ്ടിട്ടില്ലെന്നാണ്. പിന്നെങ്ങനെയാണ് സിപിഎം പ്രവർത്തകർ ആകമിച്ചുവെന്ന് വാർത്ത നൽകുന്നത്. സിപിഎമ്മിനെതിരേ എന്തും ആയുധമാക്കുന്ന വലതുപക്ഷത്തിന്റെ നുണപ്രചാരണങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
കൂത്തുപറമ്പ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബിയായി കഴിയുന്ന പുഷ്പനേയും ജയരാജൻ സന്ദർശിച്ചു. ശസ്ത്രക്രിയക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു പുഷ്പൻ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ