കോഴിക്കോട് നഗരം ഇനി പറന്ന് കാണാം... ആകാശത്തു നിന്നും സബ് കലക്ടറുടെ സെൽഫി, കിടിലൻ ഫോട്ടോകൾ കാണാം..
കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം ഇനി ആകാശത്തു പറന്ന് ആസ്വദിക്കാം. പൊതുജനങ്ങൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് ബീച്ചിൽ ആകാശയാത്രയ്ക്കു (പാരാമോട്ടോറിംഗ്) സൗകര്യം ഒരുക്കിയിട്ടുള്ളത്.
തുറന്ന വിമാനത്തിലെന്ന പോലെ സ്വപ്നയാത്ര സാധ്യമാകുന്ന പാരാഗ്ലൈഡറിൽ പൈലറ്റടക്കം രണ്ടുപേർക്കാണ് ഒരു സമയം സഞ്ചരിക്കാനാകുക. 300 അടിവരെ ഉയരത്തിൽ രണ്ടു കിലോമീറ്റർ പരിധിയിലാണ് യാത്ര. വനിതാദിനത്തിൽ സബ് കളക്ടർ വി. വിഘ്‌നേശ്വരിയും അസിസ്റ്റന്റ് കളക്ടർ കെ.എസ്. അഞ്ജുവും ആദ്യയാത്ര നടത്തി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. അടുത്തയാഴ്ച മുതൽ മേയ് 31 വരെ എല്ലാ ദിവസവും പറക്കാനുള്ള സൗകര്യമുണ്ടാകും.
വൈകുന്നേരം അഞ്ചുമണി മുതലാണ് ആരംഭിക്കുക. ഒരു തവണ പറക്കാൻ 3000 രൂപയാണ് ചാർജ്.

എയ്‌റോ ക്ലബ് ഓഫ് കാലിക്കട്ടാണ് ഡിടിപിസിക്കുവേണ്ടി പാരാമോട്ടോർ അടക്കമുള്ള സൗകര്യങ്ങളൊരുക്കുന്നത്. എയ്‌റോ സ്‌പോർട്‌സിൽ കാറ്റിന്റെ ദിശയും വേഗവുമെല്ലാം ഏറെ നിർണായകമാണ്. അതിനാൽ അതതു ദിവസത്തെ കാലാവസ്ഥയെ ആശ്രയിച്ചാകും ആകാശയാത്രയെന്ന് ചീഫ് ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ സലീം ഹസൻ പറഞ്ഞു.

കോഴിക്കോട് മുക്കം സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി ഈ രംഗത്തു സജീവമാണ്. ഏഴിമല നാവിക അക്കാഡമി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പരിശീലകനായി പ്രവർത്തിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847573613. ഡിടിപിസി ഓഫീസ്-0495-2720012.














Click it and Unblock the Notifications