കെഎംസിടി മെഡിക്കൽ കോളേജിൽ ഐസിയുവിലെ രോഗിക്കും: മലബാർ മെഡിക്കൽ കോളേജിൽ ജീവനക്കാരനും കൊവിഡ്!!
കോഴിക്കോട്: മുക്കത്തെ കെഎംസിടി മെഡിക്കൽ കോളേജിൽ ഐസിയുവിൽ കഴിയുന്ന രോഗിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചയാളെ ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ രോഗിയുമായി സമ്പർക്കത്തിലായെന്ന് സംശയിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള 40 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച രോഗിയെ പ്രവേശിപ്പിച്ച ഐസിയുവിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് സെന്ററിൽ ഭക്ഷണത്തിലൊളിപ്പിച്ച് മദ്യവും ലഹരി വസ്തുക്കളും: കയ്യോടെ പൊക്കി അധികൃതർ, അസഭ്യവർഷം..
ഇതിനിടെ ഉള്ളിയേരിയിലുള്ള മലബാർ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഫാർമസിസ്റ്റിനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാലുശ്ശേരി കരുമല സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മെഡിക്കൽ കോളേജ് ജീവനക്കാരൻ. ഇതോടെ ആശുപത്രിയിലെ അമ്പതോളം പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ കരുമല, ഉണ്ണികുളം വാർഡുകളിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.
കേരളത്തിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിനിടെ വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സെന്ററിൽ ജോലി ചെയ്ത് വന്നിരുന്ന ഒരു ആരോഗ്യപ്രവർത്തകനും വടകരയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗവ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൌണാണ് പ്രാബല്യത്തിലുള്ളത്. വരും ഞായറാഴ്ചകളിലും ഇത് തുടരും. ഷോപ്പിംഗ് മാളുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും ഞായറാഴ്ചകളിൽ തുറക്കരുതെന്നാണ് നിർദേശം. ജില്ലയിൽ 11 പുതിയ നിയന്ത്രിമേഖകൾ കൂടി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.