ഡോളര്‍ തട്ടിയെടുക്കാന്‍ കള്ളക്കഥയിറക്കിയ യുവാക്കള്‍ ഒടുവില്‍ പിടിയിലായി
കോഴിക്കോട്: അഞ്ചര ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളര്‍ പോലീസ് റാഞ്ചിയെന്ന കള്ളക്കഥ മെനഞ്ഞ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്‌കര്‍, മുഹമ്മദ് അര്‍ഷാദ് എന്നിവരെയാണ് വടകര ഡിവൈഎസ്പി പി പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. കാസര്‍കോട് മഞ്ചേശ്വരത്തെ മണി എക്‌സ്‌ചേഞ്ച് സ്ഥാപന ഉടമ റസാഖിന്റെ പണമാണ് ഇയാളുടെ ജീവനക്കാരായ പ്രതികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കാറില്‍ സഞ്ചരിക്കൂമ്പോള്‍ വടകര മേഖലയില്‍ വെച്ച് പോലീസുകാര്‍ പണം പിടിച്ചെടുത്തുവെന്നാണ് ഇവര്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപന ഉടമയെ അറിയിച്ചത്. എന്നാല്‍ ഇത് ഇരുവരും ചേര്‍ന്ന് മെനഞ്ഞുണ്ടാക്കിയ കഥയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രചാരണ യോഗങ്ങൾ കൊഴുപ്പിച്ച് മോദിയും രാഹുലും; രണ്ടാം ഘട്ടത്തിനൊരുങ്ങി രാജ്യം
ഗള്‍ഫിലേക്ക് പോവുകയായിരുന്ന മറ്റൊരു യുവാവിന്റെ കൈവശമാണ് അഞ്ചര ലക്ഷം രൂപ വില വരുന്ന 7500 യുഎസ് ഡോളര്‍ റസാഖ് കൈമാറിയത്. നിയമപരമായി തന്നെ റസാഖ് ഇങ്ങനെ വിദേശ കറന്‍സികള്‍ കൊടുത്തു വിടാറുണ്ട്. കരിപ്പൂരിലേക്ക് യുവാവും സുഹൃത്തുക്കളായ പ്രതികളും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചോമ്പാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട പോലീസുകാര്‍ വാഹനം തടഞ്ഞ് ഡോളര്‍ പിടിച്ചെടുത്തെന്നാണ് പ്രതികള്‍ റസാഖിനോടു പറഞ്ഞത്.
നിയമപരമായ ഇടപാടായതിനാല്‍ സ്ഥാപന ഉടമ അടുത്ത ദിവസം തന്നെ വടകര ഡിവൈഎസ്പിക്കു പരാതി നല്‍കി. പോലീസുകാരുമായി ബ്ന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നില്ലെന്നു ഡിവൈഎസ്പിക്കു ബോധ്യമായി. തുടര്‍ന്ന് യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് പണം ഇവര്‍ തന്നെ തട്ടിയെടുത്തതാണെന്നു വ്യക്തമായത്. അമേരിക്കന്‍ ഡോളര്‍ പോലീസ് കണ്ടെടുത്തു. ഗള്‍ഫിലേക്ക് പോയ യുവാവിന് സംഭവവുമായി ബന്ധമുണ്ടോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഇത്തരം തട്ടിപ്പുകള്‍ മുമ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.