അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയിലെ ജനം വിധിയെഴുതും; കെ. മുരളീധരൻ
പേരാമ്പ്ര: അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും വടകരയിലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്താവുമ്പോഴും അറുകൊല രാഷ്ട്രീയം ഒരു പോലെ തുടരുകയാണ് സി.പി.എമ്മെന്നും അദ്ദേഹം. പേരാമ്പ്ര നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെള്ളിയാഴ്ച പേരാമ്പ്ര സി.കെ.ജി കോളേജിൽ കണ്ടത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ ഗോവിന്ദൻ നായരുടെ പേരിലുള്ള കോളേജിലാണ് ഇത് ഞങ്ങളുടെ തറവാടാണ് എന്ന മുദ്രാവാക്യം മുഴക്കി എസ്.എഫ്.ഐക്കാർ തന്നെ തടഞ്ഞത്. ഡോ. കെ.ജി അടിയോടി പേരാമ്പ്രയുടെ എം.എൽ.എ ആയിരുന്നപ്പോൾ കെ. കരുണാകരൻ അനുവദിച്ച കോളേജാണിതെന്ന കാര്യം എസ്.എഫ്.ഐക്കാർ ഓർക്കണം. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ സി.പി.എം അപ്രസക്തമാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എം കിണ്ടിയും കോളാമ്പിയും പോലെ ആർക്കും വേണ്ടാതാവും. 2004ൽ വടകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. സതീദേവി മൂന്നര വർഷം കഴിഞ്ഞപ്പോൾ ബി.ജെ.പിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചിരുന്നു. സഹോദരൻ ജയിച്ചാലും ഇതേ സ്ഥിതിയായിരിക്കും.

ഭരണത്തിന്റെ തണലിൽ സംഘ്പരിവാർ ഫാസിസ്റ്റുകൾ കഴിഞ്ഞ അഞ്ചു വർഷവും അഴിഞ്ഞാടുകയായിരുന്നു. രാജ്യത്തെ ഇന്റലിജന്റ്സ് സംവിധാനം പോലും പരാജയപ്പെട്ടതിന്റെ ഉദാഹരണമാണ് പുൽവാമ ഭീകരാക്രമണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ അലയൊലി സംസ്ഥാനത്ത് മൊത്തമുണ്ടാകും. വയനാട്ടിലെ കാറ്റ് വടകരയിലുമെത്തും. പിണറായി വിജയൻ ഭരിക്കുന്നതു കൊണ്ടാണ് രാഹുൽ കേരളത്തിൽ മത്സരിക്കാനെത്തുന്നതെന്ന് സി.പി.എമ്മുകാർ വീമ്പിളക്കുന്നത് അപഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications