ക്ഷേത്രഭൂമി കൈയേറിയെന്ന്; വില്ലേജ് ഓഫിസിലേക്ക് വിശ്വാസികളുടെ മാർച്ച്
മുക്കം: കുമാരനെല്ലൂർ കൽപ്പൂര് മഠംപറമ്പ് കരുവൻ കരിയാത്തൻ ക്ഷേത്രഭൂമി കയ്യേറാൻ വില്ലേജ് ഓഫീസർ ഒത്താശ നൽകിയെന്നാരോപിച്ച് കുമാരനെല്ലൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കാരമൂലയിൽ നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ വയനാട് മഠത്തിലെ ഹംസാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രഭൂമി അധാർമ്മികമായി ആര് കൈവശപ്പെടുത്തിയാലും എതിർക്കേണ്ടത് തന്നെയെന്ന് സ്വാമി പറഞ്ഞു. ക്ഷേത്രത്തിന്റെ 30 അടി നീളവും 20 അടി വീതിയുമുള്ള പുരാതനമായ കുളം കഴിഞ്ഞ ദിവസം ഏതാനും പേർ ചേർന്ന് ജെസിബിയും ടിപ്പർ ലോറികളുമുപയോഗിച്ച് മണ്ണിട്ട് നികത്തിയിരുന്നു. കുളക്കരയിലുണ്ടായിരുന്ന ഒരു മാവും പിഴുതു മാറ്റി. കുളം പൂർവ്വസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആശ്യപ്പെട്ടു.

ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണയിൽ താലൂക്ക് പ്രസിഡന്റ് തുമ്പോണ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത് വാർഡ് അംഗം വി.എൻ. ജംനാസ്, ഭാസ്കരൻ നീലേശ്വരം, മാതൃ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മിനി ഹരിദാസ്, ശാന്താദേവി മൂത്തേടത്ത്, പി. ശ്രീധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മാർച്ചിന് ഷിബു പൂയോറമ്മൽ, സഹദേവൻ മേലായിൽ, വിനോദൻ മൂത്തേടത്ത്, സൗമിനി മണിയം പററ, ജയ മൂലത്ത് എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications