എലിയറ മല ഖനനം; നാട്ടുകാർ സംഘടിക്കുന്നു, പ്രക്ഷോഭം സ്റ്റേഷനിലേക്ക്
കോഴിക്കോട്: ജൈവ സമ്പന്നമായ എലിയറമല ചെങ്കല്‍ ഖനനത്തിന് നിയമങ്ങൾ ലംഘിച്ച് വിട്ടുകൊടുത്തെന്ന് കർമസമിതി. തലക്കുളത്തൂര്‍ വില്ലേജിലെ എടക്കര പട്ടര്‍പാലത്തെ എലിയറമലയില്‍ അനധികൃതമായും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയുമാണ് ചെങ്കല്‍ ഖനനം നടത്തുന്നതെന്ന് സമിതി ആരോപിച്ചു. വില്ലേജിലെ തൂണുമണ്ണില്‍, പട്ടര്‍പാലം, ചേളന്നൂര്‍ വില്ലേജിലെ കണ്ണങ്കര, ഇച്ചനൂര്‍, കാക്കൂര്‍ വില്ലേജിലെ പാവണ്ടൂര്‍, ഈന്താട് പ്രദേശങ്ങളിലെല്ലാം കുടിവെള്ളം, കൃഷി, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെ തകിടം മറിക്കുന്ന രീതിയിലാണ് ഖനനം നടക്കുന്നതെന്ന് എലിയറമല സംരക്ഷണ സമിതിയും സര്‍വകക്ഷി ഏകോപന സമിതിയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അശാസ്ത്രീയമായ രീതിയിലും വ്യാജ രേഖകള്‍ സമര്‍പ്പിച്ചുമാണ് ചെങ്കല്‍ ക്വാറിക്കുള്ള അനുവാദം അധികാരികളില്‍ നിന്നു നേടിയെടുത്തത്. ക്വാറിക്കെതിരെ 11 സ്ഥാപനങ്ങളിലേക്ക് 13 നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് മൂന്നു തവണ പരാതി നല്‍കി. പൊലിസും ഖനന മാഫിയക്ക് അനുകൂലമാണ്. അത്തോളി പൊലിസ് പ്രതിഷേധക്കാര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.

ജൈവ സമ്പന്നവും അഞ്ഞൂറോളം വീടുകളിലുള്ള ആയിരക്കണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സുമാണ് എലിയറമല. രണ്ട് സ്‌കൂളുകളും നിരവധി ആരാധനാലയങ്ങളും ഇതിനു ചുറ്റുമുണ്ട്. രണ്ടര ഏക്കറില്‍ ആറു മീറ്റര്‍ താഴ്ചയില്‍ ചെങ്കല്‍ ഖനനം നടത്താനാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. കൃഷി ഓഫിസറോടു പോലും അന്വേഷിക്കാതെയും ശാസ്ത്രീയ പഠനം നടത്താതെയുമാണ് ഉത്തരവു നല്‍കിയതെന്ന് എലിയറമല സംരക്ഷണ സമിതി രക്ഷാധികാരി ഇ പി രത്‌നാകരന്‍ ആരോപിച്ചു.
കഴിഞ്ഞ മെയ് മുതല്‍ പ്രദേശ വാസികള്‍ ക്വാറിക്കെതിരേ പ്രക്ഷോഭത്തിലാണ്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ട് തീരുമാനമുണ്ടായില്ലെങ്കില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രക്ഷോഭം മാറ്റുമെന്നും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍, വാര്‍ഡ് അംഗം കെ പ്രകാശന്‍, സര്‍വകക്ഷി ഏകോപനസമിതി പ്രതിനിധി കെ കെ ശിവദാസന്‍, എലിയറമല സംരക്ഷണ സമിതി ഭാരവാഹികളായ രമേഷ്‌കുമാര്‍ കെ, ഇ ദാമോദരന്‍ നായര്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications